
ആലപ്പുഴ: പാർലമെന്‍റ് അംഗം എന്ന നിലയിൽ ഇതുവരെ കിട്ടിയ വരുമാനവും പെൻഷനും താൻ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ് ഗോപി. ബി ജെ പി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടയിലാണ് തൃശൂർ എം പി ഇക്കാര്യം പറഞ്ഞത്. രാജ്യസഭാ എം പി ആയിരുന്നപ്പോളും ഇപ്പോൾ തൃശൂർ എം പിയായിരിക്കുമ്പോഴും പാർലമെന്‍റിൽ നിന്ന് കിട്ടിയ വരുമാനവും പെൻഷനും കൊകൊണ്ട് തൊട്ടിട്ടില്ല. ഇക്കാര്യം ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും താൻ ഈ തൊഴിലിന് വന്ന ആൾ അല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
താൻ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവർക്ക് രാഷ്ട്രീയ പിൻബലം നൽകാനാണ് രാഷ്ട്രീയത്തിൽ വന്നതെന്നും തൃശൂർ എം പി വിവരിച്ചു. ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താൻ. ഗുജറാത്തിൽ വച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാൽ എന്‍റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായപ്പോളാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്ട്രീയത്തിന്‍റെ താര നിരയിലേക്ക് ഇറങ്ങിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഒരു പുസ്തകം എഴുതിയാൽ തീരാവുന്നതേ ഉള്ളൂ പല മഹാന്മാരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ, സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി ഊർജ്ജിതമാക്കി എന്നതാണ്. വരാഹി അസോസിയേറ്റ്സ് സി ഇ ഒ അഭിജിത്തിനെ തൃശൂർ ഈസ്റ്റ് പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ ആംബുലൻസ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയിരുന്നു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്സായിരുന്നു. പൂരനഗരിയിലെത്താൻ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സി പി ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷാണ് പൊലീസിന് പരാതി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam