കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവർത്തകയാണ് സുഷമ സ്വരാജെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് മികച്ച ഭരണാധികാരിയും ജനപ്രതിനിധിയും പൊതുപ്രവർത്തകയായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള വലിയ കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ കൊണ്ടുവരാൻ കേരളം സഹായമഭ്യർത്ഥിച്ചപ്പോൾ അവർ കാണിച്ച ആത്മാർത്ഥയോടുകൂടിയ പ്രവർത്തനങ്ങൾ ഇന്നും ഓർക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്നം താൻ നേരിട്ട് കണ്ടിട്ടുണ്ട്.
കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവർത്തകയാണ് സുഷമ സ്വരാജെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാത്രിയാണ് ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് വിടപറഞ്ഞത്. 67 വയസ്സായിരുന്നു. ഹൃദയാഘാതെ തുടർന്ന് സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു.