
പാലക്കാട്: ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കാനുള്ള കോൺഗ്രസ് തീരുമാനം ഒത്തുതീർപ്പെന്ന് മന്ത്രി എം ബി രാജേഷ്. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ എന്തിന് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. ആരോപണം ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയെന്ന് ഇര പറഞ്ഞതാണല്ലോയെന്നും മന്ത്രി പ്രതികരിച്ചു.
ഉമാ തോമസ് എംഎൽഎക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് കോൺഗ്രസ് അണികളാണെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിന്‍റെ മൗനാനുവാദത്തോടെയല്ലെ ഇത് നടക്കുന്നത്? അതിനെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
രാഹുലിന്‍റെ സസ്പെൻഷൻ ആറ് മാസത്തേക്ക്
രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. എന്നാൽ ഇന്നലെ സ്വയം പ്രതിരോധം തീർത്ത് രാജിക്കില്ലെന്ന സൂചന നൽകി രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളെ കണ്ടു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ല. അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളിൽ നിന്നും സൂചനയുണ്ട്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam