
കൊച്ചി: സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ബോഡിഗാര്‍ഡുകളെ നിയോഗിച്ച് സ്വപ്‍ന സുരേഷ്. സുരക്ഷയ്ക്കായ് രണ്ട് ജീവനക്കാരെ നിയോഗിച്ചു. ഇവർ മുഴുവൻ സമയവും സ്വപ്‍നയ്ക്കൊപ്പം ഉണ്ടാകും. ഗൂഡാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നാളെ ഹൈക്കോടതിയെ സമീപിക്കും. അതിന് മുന്നോടിയായി സ്വപ്ന കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തും. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ ബോധരഹിതയായി കുഴഞ്ഞുവീണ ശേഷം സ്വപ്ന സുരേഷ് പാലക്കാട് ചന്ദ്രനഗറിലെ ഫ്ലാറ്റിൽ പൂർണ്ണ വിശ്രമത്തിലായിരുന്നു. രാവിലെ 11.10 ഓടെ സ്വപ്‍ന പാലക്കാട് സൗത്ത് സ്റ്റേഷനിലേക്ക് പുറപ്പട്ടു. സ്വർണ്ണക്കടത്ത് കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയത്. ശേഷം വീണ്ടും ഫ്ലാറ്റിലെത്തി. 12 മണിയോടെ കൊച്ചിയിലേക്ക് തിരിച്ചു.
ശബ്ദരേഖയുടെ പേരിൽ പുറത്ത് നടക്കുന്ന പ്രതിഷേധങ്ങൾ തൻ്റെ വിഷയമല്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന പ്രതികരിച്ചു. രഹസ്യമൊഴിയിൽ പറഞ്ഞ ചില കാര്യങ്ങൾ മാത്രമാണ് മാധ്യമങ്ങളോട് പങ്കുവെച്ചതെന്നും ഗൂഢാലോചനയ്ക്കോ കലാപത്തിനോ ശ്രമിച്ചിട്ടില്ലെന്നുമാണ് സ്വപ്ന ഹർജിയിൽ ഉന്നയിക്കുക. ചില പ്രമുഖ വ്യക്തികളെ കുറിച്ച് തനിക്ക് അറിയാവുന്ന വസ്തുതകൾ പുറത്തുവിട്ടതോടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും സ്വപ്ന കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസം പുറത്തു വിട്ട ശബ്ദരേഖ കോടതിയിൽ സമർപ്പിക്കണോയെന്ന കാര്യത്തിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം സ്വപ്നയ്ക്ക് എതിരായ പരാതിയില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇരുവരോടും ഉടന്‍ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു. നോട്ടീസ് നല്‍കുമെന്ന് പൊലീസ് അറിയിച്ചതായി ഇബ്രാഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വപ്നയുമായുള്ള സംഭാഷണത്തിന്‍റെ വീഡിയോ കിട്ടിയാല്‍ ഉടന്‍ കേരളത്തില്‍ എത്തുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. തന്നെ കെണിയിൽ പെടുത്താൻ ഗൂഢാലോചന നടന്നെന്നും സ്വപ്നയുടെ ഫോൺ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു. തന്നെയും സുഹൃത്തിനെയും കുടുക്കാൻ സ്വപ്ന ശ്രമിച്ചു. ശബ്ദരേഖയിൽ കൃത്രിമം നടത്തി തങ്ങൾക്ക് മാനനഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. തമിഴ്നാട്ടിൽ എത്തിയ ശേഷമാണ് ഷാജ് കിരണ്‍ അഭിഭാഷകൻ മുഖേന പരാതി നൽകിയത്. വീഡിയോ സ്വപ്നയുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയുടേത് ആണെന്നും തെറ്റായ വീഡിയോ സംബന്ധിച്ച സ്വപ്നയുടെ ആശങ്കകകൾക്ക് അടിസ്ഥാനമില്ലെന്നും അത് സ്വപ്നയെ കൊണ്ട് മറ്റാരോ പറയിപ്പിക്കുന്നതാണെന്നും ഇന്നലെ ഇബ്രാഹിം പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam