
കൊച്ചി: മുൻ മന്ത്രി കെടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് രാവിലെ ഹർജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്‍റെ വാദം.
മുഖ്യമന്ത്രിയും കുടുംബവും മുൻ മന്ത്രിമാരും അടക്കം കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ കോടതിയിൽ പറഞ്ഞതിലുള്ള പ്രതികാരമാണ് കേസിന് പിറകിലെന്നും മൊഴി തിരുത്താൻ മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും ഹർജിയിൽ സ്വപ്ന ആരോപിച്ചിട്ടുണ്ട്.
അതേസമയം കെ.എസ്ആർടിസി ബസ് ഡ്രൈവറെ അപമാനിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് കൊച്ചി പോലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ നൽകിയ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. തലപ്പാവ് താടിയും വെച്ച് ബസ്സ് ഓടിച്ച ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഒരു മതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് അഡ്വ. കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസ് എടുത്തത്.
എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്നും കേസിന് പിന്നിൽ ദുരുദ്ദേശപരമാണെന്നും ഹർജിയിൽ പറയുന്നു. തൃശ്ശൂർ സ്വദേശിയായ വി.ആർ അനൂപിന്‍റെ പരാതിയിൽ കേസ് എടുത്തത്. എന്നാൽ സ്വപ്ന സുരേഷിന് വേണ്ടി കോടതിയിൽ ഹാജരായതിനുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നാണ് അഭിഭാഷകന്‍റെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam