
കണ്ണൂര്‍ : കേസിൽ കുടുക്കി ഭയപ്പെടുത്താൻ ശ്രമം നടക്കുന്നതായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് സ്വപ്നയുടെ പ്രതികരണം. ഒരു കാര്യവുമില്ലാത്ത പൊലീസ് ചോദ്യങ്ങളാണ് ചോദിച്ചതെന്ന് സ്വപ്ന പരിഹസിച്ചു. കേന്ദ്ര സർക്കാരിന്റെ ആരൊക്കെയാണ് സഹായിക്കുന്നതെന്ന് പൊലീസ് ചോദിച്ചു. എം വി ഗോവിന്ദനെ ഒരു പരിചയവുമില്ല. ഗോവിന്ദനെതിരെ നേരിട്ട് ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. വിജേഷ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്. കേസിൽ കുടുക്കി ഭയപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും സ്വപ്ന കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ദൂതനായ വിജേഷ് പിളള വഴി എംവി ഗോവിന്ദൻ ആവശ്യപ്പെട്ടെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ സ്വപ്ന സുരേഷ് ആരോപിച്ചത്. ഇതിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയിലാണ് സ്വപ്നക്കെതിരെ കേസെടുത്തത്. ഗൂഢാലോചന, കലാപാഹ്വാനം,വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. വിജേഷ് പിളളയും കേസിൽ പ്രതിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam