'ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി'യെന്ന ആരോപണത്തിലുറച്ച് സ്വപ്ന; തെളിവ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും?

By Web TeamFirst Published Jul 21, 2022, 12:49 AM IST
Highlights

തെളിവുകള്‍ പരിശോധിക്കുന്നതോടെ ആരാണ് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും എന്താണ് ചെയ്തതെന്നും കോടതിക്ക് വ്യക്തമാവുമെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

കൊച്ചി: മുൻ മന്ത്രി കെ ടി ജലീലിനെതിരായ രേഖകളും തെളിവുകളും സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ കെ ടി ജലീലിന്‍റെ പങ്ക് വ്യക്തമാവുന്ന തെളിവുകളാണ് കോടതില്‍ സമര്‍പ്പിക്കുകയെന്ന് ഇന്നലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ തെളിവുകള്‍ പരിശോധിക്കുന്നതോടെ ആരാണ് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും എന്താണ് ചെയ്തതെന്നും കോടതിക്ക് വ്യക്തമാവുമെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  നില്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് കെ ടി ജലീലിനെതിരെയുള്ള തെളിവുകള്‍ സ്വപ്ന സുരേഷ് ഹൈക്കോടതില്‍ ഹാജരാക്കുന്നത്. മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരായ  വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാർ സ്വപ്നക്കെതിരെ ഗൂഡാലോചനാക്കേസ് എടുത്തത്. ഈ കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും.

സ്വപ്ന ഇന്നലെ പറഞ്ഞത്

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്‍റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ഇ ഡി നീക്കത്തില്‍ പ്രതീക്ഷയുണ്ട്. കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് തെളിയില്ല. പലതരത്തില്‍ കേസില്‍ മുഖ്യമന്ത്രി ഇടപെടുന്നുണ്ട്. കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇതിന്‍റെ തെളിവുകള്‍ അഭിഭാഷകന് കൈമാറി. ഇത് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും സ്വപ്ന വിശദീകരിച്ചു.

സ്വർണക്കടത്ത് കേസ് വിചാരണ ബെംഗളുരുവിലേക്ക്

അതേസമയം സ്വർണക്കടത്ത് കേസിന്‍റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഇ ഡി ട്രാൻസ്ഫർ ഹർജി നൽകിയിട്ടുണ്ട്. സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഇ ഡിയുടെ പുതിയ നീക്കം. നടപടികൾ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി കൊച്ചി സോണ്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്വർണക്കടത്തില്‍ ഇഡിയുടെ നിര്‍ണായക നീക്കം; 'കേരളത്തില്‍ നീതി ഉറപ്പാക്കാനാവില്ല, കേസ് ബംഗളൂരുവിലേക്ക് മാറ്റണം'

ട്രാൻസ്ഫർ ഹ‍ർജിയിൽ ഇ ഡി പറയുന്നത്

"അന്വേഷണത്തിന്‍റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിയ്ക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്‍റെ  മൊഴി മാറ്റിക്കാൻ സമ്മർദ്ദമുണ്ട്. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജ തെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു.  ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു. കേന്ദ്ര ഏജൻസിക്കെതിരെ ജുഡ്യഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്" - ഇ ഡിയുടെ ഹർജിയിൽ പറയുന്നത്.

കേസിലെ പ്രതികൾ അന്വേഷണ ഏജൻസിക്കെതിരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ കേസിലെ പ്രതി സന്ദീപ് നായർ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന പ്രസ്താവന നടത്തി. ഇത് സ്വാധീനം മൂലമാണെന്നും ശിവശങ്കറിന്‍റെ ഉപകരണമായി സന്ദീപ് മാറിയതിന്‍റെ തെളിവായി സംശയിക്കുന്നതായും  ഹർജിയിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കേസിൽ സുത്യാരമായ വിചാരണ ഉറപ്പാക്കാൻ കേസ് കേരളത്തിന്‍റെ അയൽ സംസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പറയുന്നത്. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് ഇഡി ചർച്ച തുടരുന്നതിനിടെയാണ് ഹർജിയെന്നത് പ്രധാന്യമുള്ളതാണ്. വിചാരണ നടപടികൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് അസാധാരണമാണ്.

click me!