
ദില്ലി : ഓൺലൈൻ വഴി അതിവേഗത്തിൽ സാധനങ്ങൾ എത്തിച്ചുനൽകുന്ന സ്വിഗ്ഗിയുടെ ക്വിക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ 'സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്' നോട്ടീസ്. കാലാവധി കഴിഞ്ഞതും കേടായതുമായ ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാഅതോറിറ്റി (എഫ്എസ്എസ്എഐ_) കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അഴുകിയതും കാലാവധി കഴിഞ്ഞതുമായ ആഹാര സാധനങ്ങൾ വിതരണം ചെയ്തെന്ന് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും വ്യാപക പരാതികളുയർന്നിരുന്നു. തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടി.
ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരമില്ലായ്മയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉപഭോക്താക്കൾ ഉന്നയിച്ചിരിക്കുന്നത്. ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്ത കുഞ്ഞുങ്ങൾക്കുള്ള ആഹാരം മോശമായതും ഉപയോഗശൂന്യവുമായ നിലയിലായിരുന്നുവെന്ന് പരാതികളിൽ പറയുന്നു. ഈ ഉൽപ്പന്നം ഉപഭോക്താവ് തിരിച്ചയച്ചിട്ടും അത് വീണ്ടും മറ്റൊരു ഓർഡറായി വിതരണം ചെയ്തതായും ആരോപണമുണ്ട്. ഇത് കൂടാതെ കേടായ മുട്ടകൾ, പാൽ, പാക്കറ്റ് പൊട്ടിയ ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ വിശദീകരണവും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും അടിയന്തരമായി സമർപ്പിക്കാൻ പ്ലാറ്റ്‌ഫോമിന് നിർദ്ദേശം നൽകി. വീഴ്ച വരുത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
രജിസ്ട്രേഷൻ മാനദണ്ഡങ്ങളിൽ ഇൻസ്റ്റാമാർട്ട് വൻ ക്രമക്കേട് നടത്തിയതായും എഫ്എസ്എസ്എഐ നിരീക്ഷിച്ചു. തെറ്റായതോ അസാധുവായതോ ആയ എഫ്എസ്എസ്എഐ ലൈസൻസ് നമ്പറുകളാണ് ആപ്പിൽ കാണിച്ചിരുന്നതെന്നും കണ്ടെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam