പിസി ജോർജിന് പിന്തുണ: ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങളെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

Published : Mar 12, 2025, 06:00 PM IST
പിസി ജോർജിന് പിന്തുണ: ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങളെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

Synopsis

ലഹരി വിപത്തിനെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും പിസി ജോർജിൻ്റെ വിവാദ പ്രസ്‌താവനകളെ പിന്തുണച്ച് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

കൊച്ചി: സംസ്ഥാനത്തെ ലഹരി വിപത്തിനെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും ഭീകര പ്രവർത്തനങ്ങളെ കുറിച്ചും ബിജെപി നേതാവ് പി.സി.ജോർജ് പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ. മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി.സി ജോർജ് പ്രസ്താവിച്ച കാര്യങ്ങളിൽ വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് പിന്തുണയുമായി സിറോ മലബാർ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്മീഷൻ രംഗത്ത് വരുന്നത്. പിസി ജോർജ് ഉന്നയിച്ച കാര്യങ്ങളിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇരകളുടെ സ്വകാര്യത ഉറപ്പാക്കി സമഗ്രമായ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പ്

ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ട്. അതിൻമേൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവ മൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികൾ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ലഹരിയിൽ നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വൻതോതിൽ സ്ഫോടക വസ്‌തു ശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്ക ജനിപ്പിക്കുന്നു. ഇവയ്ക്കുള്ള അന്താരാഷ്ട്രബന്ധങ്ങൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.

മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തഃസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരൻമാർക്കും കടമയുണ്ട്. അതിനാൽ തീവ്രവാദ പ്രവർത്തനങ്ങളെ മതത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ പേരിൽ ന്യായീകരിക്കാതെ രാഷ്ട്രത്തിൻ്റെ ആഭ്യന്തര സുരക്ഷയെയും പൗരൻമാരുടെ സമാധാനജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടത്. പി.സി.ജോർജ് ഉന്നയിച്ച വിഷയങ്ങളിൽ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്