
ദില്ലി: ആശാ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രിയെ കണ്ട് ചർച്ച നടത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കേന്ദ്ര മന്ത്രിയുമായി 45 മിനിറ്റ് ആശാ സമരത്തെ കുറിച്ച് ചർച്ച ചെയ്തു. ആശാ വർക്കർമാരുടെ പ്രതിസന്ധി അറിയിച്ചുവെന്നും അനുഭാവ പൂർണമായി ധനമന്ത്രി ആവശ്യങ്ങൾ കേട്ടുവെന്നും യുഡിഎഫ് എംപിമാർ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങൾ നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ ആരോഗ്യ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് നിർമ്മല സീതാരാമൻ അറിയിച്ചതായി എം പിമാർ പ്രതികരിച്ചു. ധനമന്ത്രിയെ കണ്ട പിണറായി വിജയൻ ആശാ പ്രവർത്തകരെ അവഗണിച്ച പശ്ചാത്തലത്തിലാണ് മറുനീക്കം. അനുഭവപൂർണമായ്യി ധനമന്ത്രി ആവശ്യം കേട്ടുവെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ ലഭിക്കാത്ത പണം കിട്ടണം എന്ന് ആവശ്യപ്പെട്ടു. വിവാദത്തിലൂടെ പ്രശ്നം ഇനിയും സങ്കീർണമാക്കുകയല്ല ലക്ഷ്യം. സമരക്കാരുടെ ആവശ്യങ്ങൾ നടപ്പാക്കണം. ആശാ പ്രവർത്തകരുടെ ഓണറേറിയം വർദ്ധിപ്പിക്കുക, പിരിയുമ്പോൾ തുക നൽകുക, ആശാ പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കുക എന്നീ 3 ആവശ്യങ്ങളാണ് ഉന്നയിച്ചത്. കൂടിക്കാഴ്ച സംബന്ധിച്ച് ധനമന്ത്രി വിശദമായ പ്രസ്താവനയിറക്കും എന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതി നടപ്പാക്കുമ്പോൾ പാലിക്കേണ്ട ചട്ടം പാലിക്കാത്തത് സംസ്ഥാനത്തിൻ്റെ വീഴ്ചയാണ്. ഈ തുകയും അനുവദിക്കണം എന്നും ആവശ്യപെട്ടു. ഇത്രയും പ്രധാനപ്പെട്ട വിഷയം രാവിലെ പ്രാതലിനിടെ മുഖ്യമന്ത്രി ഉന്നയിച്ചില്ലെങ്കിൽ അത് വളരെ നിർഭാഗ്യകരമെന്നും എംപിമാർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam