
കോഴിക്കോട്: ഹക്കീം ഫൈസി അദൃശ്ശേരിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ യുവജനവിഭാഗം. സമസ്ത നടപടി സ്വീകരിച്ചവരെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്നും അദൃശ്ശേരിയെ പരിപാടികള്‍ക്ക് ക്ഷണിക്കാന്‍ പാടില്ലെന്നും നേതാക്കള്‍ അദൃശ്ശേരിയുമായി സഹകരിക്കാന്‍ പാടില്ലെന്നുമാണ് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്ത യോഗത്തിൻ്റേതാണ് തീരുമാനം.
സമസ്തയുടെ അധികാരം കുറയ്ക്കുന്ന തരത്തില്‍ ഭരണഘടനാ ഭേദഗതി കൊണ്ടു വന്നതുള്‍പ്പെടെയുള്ള വിഷയങ്ങളെച്ചൊല്ലിയാണ് സമസ്തയും കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയും തമ്മില്‍ പോര് രൂക്ഷമായത്. പ്രശ്നപരിഹാരത്തിന് പാണക്കാട് സാദിഖലി തങ്ങള്‍ ഇടപെട്ടിരുന്നുവെങ്കിലും ഭിന്നത അവസാനിച്ചില്ല. പിന്നാലെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് സമസ്തയുടെ സ്ഥാനങ്ങളില്‍ നിന്നും അദൃശ്ശേരിയെ നീക്കം ചെയ്യുകയും ചെയ്തു. സമസ്തക്ക് വഴങ്ങണമെന്ന ആവശ്യം അദൃശ്ശേരി തള്ളിയതോടെയാണ് സി ഐ സിയുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് സമസ്ത എത്തിയത്.
പാണക്കാട് സാദിഖലി തങ്ങളുടെ കൂടി അനുവാദത്തോടെയാണ് നടപടി. സി ഐ സി നടത്തിയിരുന്ന 97 വാഫി വഫിയ്യ കോളേജുകളും സമസ്ത ഏറ്റെടുക്കും. ഇതോടെ ഹക്കീം ഫൈസി അദൃശ്ശേരി അപ്രസക്തനാകുമെന്നാണ് സമസ്തയുടെ കണക്കു കൂട്ടല്‍ . ചില കോളേജുകള്‍ അദൃശ്ശേരിക്കൊപ്പം നിലയുറപ്പിക്കാനുള്ള സാധ്യതയും സമസ്ത തള്ളുന്നില്ല. അങ്ങനെ വന്നാല്‍ ഈ കോളേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് സമസ്തയുടെ തീരുമാനം. സമസ്ത സി ഐ സി പോരില്‍ സി ഐസിക്കൊപ്പമായിരുന്നു മുസ്ലീം ലീഗ് ആദ്യം നിലയുറപ്പിച്ചത്. സമസ്ത നിലാപാട് കടുപ്പിച്ചതോടെ ലീഗ് പിന്നീട് മയപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam