പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അദ്ദേഹത്തിന്‍റെ ഭാര്യ യശോദ ബെന്നിന്‍റേയും ദാമ്പത്യത്തെ ആധാരമാക്കി ടി ജി മോഹൻദാസ് ട്വിറ്ററിൽ എഴുതിയ കുറിപ്പിന് പിന്നാലെയാണ് സതിയെ ന്യായീകരിച്ചുകൊണ്ടുള്ള വരികൾ ട്വീറ്റ് ചെയ്തത്.
തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻ ദാസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ഇങ്ങനെ. 'സതി അത്ര മോശം ഏർപ്പാടല്ല; തന്‍റെ പ്രാണനു വേണ്ടിയാകുമ്പോൾ' പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അദ്ദേഹത്തിന്‍റെ ഭാര്യ യശോദ ബെന്നിന്‍റേയും ദാമ്പത്യത്തെ ആധാരമാക്കി ടി ജി മോഹൻദാസ് ട്വിറ്ററിൽ എഴുതിയ കുറിപ്പിന് പിന്നാലെയാണ് സതിയെ ന്യായീകരിച്ചുകൊണ്ടുള്ള എഴുത്ത്.
സതി അത്ര മോശം ഏർപ്പാടല്ല; തന്‍റെ പ്രാണനു വേണ്ടിയാകുമ്പോൾ 😀
— mohan das (@mohandastg)നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്നിന്‍റെ ചിന്തകളിലൂടെയാണ് ടി ജി മോഹൻദാസിന്‍റെ ട്വിറ്റർ സാഹിത്യം വികസിക്കുന്നത്, കുറിപ്പിൽ ഒരിടത്ത് മോദിയെക്കുറിച്ച് യശോദ ബെൻ ചിന്തിക്കുന്നത് ഇങ്ങനെയാണ്.
"ഒരിക്കൽ ഞാൻ വരും.. നീ എന്ന ചിപ്പിയിൽ കണ്ണുനീർത്തുള്ളിയായ് വീണുറഞ്ഞ് മുത്തായി തീർന്ന എന്നെ നിനക്ക് പുനരർപ്പണം ചെയ്യാൻ... നിനക്കായി ഉടന്തടി ചാടാൻ! അതിനുള്ള സമ്പൂർണ്ണമായ അവകാശം എന്റെ തപസ്സിനാൽ.. എന്‍റെ നിഷ്ഠയാൽ.. ഉള്ളുരുകിയ പ്രാർത്ഥനയാൽ എനിക്ക് എന്നേ സിദ്ധിച്ചിരിക്കുന്നു!"
തുടർന്ന് ഈ വരികൾക്കുള്ള വിശദീകരണമായാണ് സതി അത്ര മോശം ഏർപ്പാടല്ലെന്ന് ടി ജി മോഹൻദാസ് കുറിച്ചത്.
എന്ന തവം സെയ്തനൈ... യശോദാ!
--------------------------------------------
തിരിഞ്ഞു നോക്കുമ്പോൾ എന്തൊരു തമാശ! നിനക്ക് പതിമൂന്ന് - എനിക്ക് പതിനൊന്ന്. കല്യാണമാണത്രേ! എന്നാലും ഞാനോർക്കുന്നു അന്നത്തെ ഉത്സാഹം.. ആഘോഷം.. എല്ലാം.. നിർവികാരമായിരുന്ന നിന്‍റെ മുഖം വരെ എനിക്കോർമ്മയുണ്ട്! 1/22
എന്ന തവം സെയ്തനൈ... യശോദാ! എന്ന തലക്കെട്ടിൽ മോദിയുടേയും ഭാര്യയുടേയും ദാമ്പത്യത്തെപ്പറ്റി ടി ജി മോഹൻദാസ് എഴുതിയ ട്വിറ്റർ സാഹിത്യത്തിന് 23 ഭാഗങ്ങളുണ്ട്. യശോദ ബെന്നായി സ്വയം സങ്കൽപ്പിച്ചാണ് ടി ജി മോഹൻദാസിന്‍റെ എഴുത്ത്.
ടിജിയുടെ ട്വിറ്റർ കുറിപ്പ് താഴെ വായിക്കാം.
എന്ന തവം സെയ്തനൈ... യശോദാ!
തിരിഞ്ഞു നോക്കുമ്പോൾ എന്തൊരു തമാശ! നിനക്ക് പതിമൂന്ന് - എനിക്ക് പതിനൊന്ന്. കല്യാണമാണത്രേ!
എന്നാലും ഞാനോർക്കുന്നു അന്നത്തെ ഉത്സാഹം.. ആഘോഷം.. എല്ലാം..
നിർവികാരമായിരുന്ന നിന്‍റെ മുഖം വരെ എനിക്കോർമ്മയുണ്ട്!
1/22
പിന്നീടെപ്പൊഴോ നിനക്ക് പതിനെട്ടും എനിക്ക് പതിനാറുമായപ്പോൾ ഞാൻ പതിവനുസരിച്ച് ഭർതൃഗൃഹത്തിൽ!
മെഹ്‌സാനയിൽനിന്ന് വൽസാഡിലേക്ക്. കടുകിൻ പാടത്തുനിന്ന് കരിമ്പിൻ പാടത്തേക്ക്..
പച്ചയും മഞ്ഞയും മാറി പച്ചയും വൈലറ്റുമായ പാടങ്ങൾ! പലതും ഞാൻ ആദ്യമായികാണുകയായിരുന്നു.
ഞാനിപ്പോൾ യശോദാബെൻ മോദി!
2/22
അങ്ങനെ നിന്നെ ഞാൻ വിസ്മയത്തോടെ കണ്ടു!
കുറ്റിത്താടി വളർന്നുള്ളോൻ കാറ്റത്തു മുടി പാറുവോൻ മെയ്യിൽ പൊടിയണിഞ്ഞുള്ളോൻ കണ്ണിൽ വെട്ടം ചുരത്തുവോൻ!
അപൂർവമായി മാത്രം നീ എന്നോടു സംസാരിച്ചു. തോന്നുമ്പോൾ ഇറങ്ങിപ്പോകുന്ന പ്രകൃതം.
എവിടേയ്ക്ക്? ചോദിക്കാൻ എനിക്ക് സങ്കോചവും ഭയവുമായിരുന്നു
3/22
നീ എവിടെപ്പോകുന്നു എന്നറിയാൻ എനിക്കവകാശമുണ്ട് എന്ന് ഞാൻ കരുതി.
എങ്ങോട്ടെന്നറിയാതെ എങ്ങനെ പറയാൻ എന്ന നിന്റെ ഉത്തരം എനിക്കു മനസ്സിലായതുമില്ല.
ഒരിക്കൽ ഞാൻ നിയന്ത്രണം വിട്ട് കരഞ്ഞുകൊണ്ട് അമ്മയോട് ചോദിച്ചു:
പറഞ്ഞിട്ടു പൊയ്ക്കൂടേ അമ്മേ? ഞാൻ.. ഞാനൊന്നിനും തടസ്സമല്ലല്ലോ!
4/22
മെലിഞ്ഞ കൈത്തണ്ടയാൽ അമ്മ എന്നെ കെട്ടിപ്പിടിച്ചു -
മകളേ! അവനുവേണ്ടി ഞാനൊഴുക്കിയ കണ്ണീരിന് കണക്കില്ല...
പതിമൂന്നാം വയസ്സിൽ അവനെ നിന്റെ മുന്നിലെത്തിക്കാൻ ഞാൻ പെട്ട പാട്!!
തളർന്നു പോയി ഞാൻ... അപ്പോൾ.. ഇഷ്ടമില്ലാതെയാണോ? .. ഇടറിക്കൊണ്ട് ഞാൻ ചോദിച്ചു..
5/22
മഴക്കാറില്ലാതെ വെറുതെ ഒഴുകി വരുന്ന മഴ പോലെ ആ കണ്ണുകൾ നിറഞ്ഞൊഴുകി..
ഞാനും ഒന്നും പറഞ്ഞില്ല. എന്റെ ഇഷ്ടവും ആരും നോക്കിയിരുന്നില്ലല്ലോ!
ആരോടു പരാതിപ്പെടാൻ! എന്നാലും ഞാൻ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..
അല്ല ഞാൻ പോലുമറിയാതെ നിന്നെ തീവ്രമായി സ്നേഹിച്ചു തുടങ്ങിയിരുന്നു...
6/22
ഒരിക്കൽ പോലും നീ എന്നെ സ്പർശിച്ചതേയില്ല.
എന്‍റെ സ്പർശമേൽക്കാതിരിക്കാൻ നീ പണിപ്പെടുന്നത് ഞാൻ അറിഞ്ഞതായി ഭാവിച്ചുമില്ല!
അമ്മയെന്തെങ്കിലും ശാസിച്ചോ ആവോ! നീ പതിവില്ലാതെ അന്ന് താൽപര്യപൂർവം സംസാരിച്ചു.
ഇടയ്ക്കെപ്പോഴോ കാതരസ്വരത്തിൽ പറഞ്ഞു - എനിക്ക് നിന്നോട്... പൂത്തുലഞ്ഞു പോയി ഞാൻ..
7/22
രാത്രി! ഒഴുകിപ്പരന്നുകിടക്കുന്ന നിറനിലാവ്...
നിന്നെ ഞാൻ പിന്നിലൂടെ വന്ന് ഓർക്കാപ്പുറത്ത് കെട്ടിപ്പിടിച്ചു..
എന്റെ ശ്വാസം നിന്‍റെ പിൻകഴുത്തിൽ.. നിന്റെ ചെവിയിൽ ഞാൻ മൃദുവായി കടിച്ചു...
ഇടതുകയ്യാൽ നീ എന്നെ മുന്നിലേക്ക് വലിച്ചടുപ്പിച്ചു.. എന്‍റെ മുഖം കൈക്കുമ്പിളിലാക്കി...
8/22
ഞാൻ മെല്ലെ കണ്ണുകളടച്ചു...
നാഥ! നീ ചുംബിച്ചെടുത്താലുമെന്നുയിർ..
നാളത്തെ നൈരാശ്യമേൽക്കാതിരിക്കുവാൻ...!
പോയി പഠിക്കുക... പഠിത്തം മുഴുവനാക്കണം..
ചിലമ്പിച്ചിരുന്നു നിന്റെ ശബ്ദം. നെറ്റിയിൽ വിയർപ്പു മണികൾ. വിറയ്ക്കുന്ന ചുണ്ടുകൾ!
പിന്നെ നീ ധൃതിയിൽ നിലാവിലേക്ക് ഊളിയിട്ടു...
9/22
ഒരു നിമിഷത്തെ ആവേഗത്തിൽ ഞാൻ നിന്നെ പിൻതുടർന്നു.
രാമകൃഷ്ണദംശനമേറ്റ നരേന്ദ്രനെപ്പോലെ നിന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു.
പിന്നോട്ടു വലിക്കുന്ന ഏതോ ശക്തിയെ മറികടക്കാനായി നീ ആയാസപ്പെട്ടു.
കരിമ്പിൻ പാടവരമ്പിലെ കല്ലിൽ നീ പടിഞ്ഞിരുന്നു.
അൽപം അകലെ ആര്യവേപ്പിൻ ചുവട്ടിൽ ഞാൻ നിന്നു..
10/22
എപ്പോഴോ ഞാൻ നിന്റെ മുന്നിലെത്തി.
നീ പദ്മാസനസ്ഥൻ... അർദ്ധനിമീലിതൻ.. ഒന്നും അറിഞ്ഞില്ല.
പക്ഷേ ഞാൻ എല്ലാം അറിഞ്ഞു! ഞാൻ നിന്റെ കാളിക്കുട്ടി.. നീ എന്റെ നാണു!
ഇപ്പോൾ നിന്‍റെ ധ്യാനം എനിക്ക് വ്യക്തമായി കേൾക്കാം.
കാലാതിവർത്തിയായ വരികൾ! ബ്രഹ്മചര്യത്തിന്റെ ആദ്യ പാഠം!
11/22
മിഴിമുനകൊണ്ട് മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാർതൻ
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ!
12/22
തലമുടി കോതി മടിഞ്ഞു തക്കയിട്ട -
ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും
തലയുമുയർത്തി വിയത്തിൽ നോക്കി നിൽക്കും
മുലകളുമെന്നെ വലയ്ക്കൊലാ മഹേശാ!
13/22
ആ നിമിഷം ഞാൻ എന്റെ വിഷയാസക്തി എന്നേയ്ക്കുമായി ത്യജിച്ചു!
നിനക്ക് വേണ്ടാത്തത് എനിക്കെന്തിന്!
ധിക് താംച തം ച മദനം ച ഇമാം ച മാം ച
ഞാൻ ഉറച്ചകാൽവെയ്പോടെ തിരിച്ചു നടന്നു. ഇനി ഒരു മുഖാമുഖം ഇല്ലഎന്ന് ഉള്ളം പറഞ്ഞു.
നിലാവ് മങ്ങിയിരുന്നു. എനിക്ക് നാട്ടുവെളിച്ചം ധാരാളമായിരുന്നല്ലോ
14/22
മുറ്റത്ത് അച്ഛൻ! നാട്ടുവെളിച്ചത്തിലും വ്യക്തമായി കാണാം ആ മുഖം...
ആർദ്ര സ്വരത്തിൽ ചോദിച്ചു - പോയി, അല്ലേ?
ഉവ്വ് - എന്നിട്ട് ഞാൻ ആ മുഖത്ത് സൂക്ഷിച്ചു നോക്കി...
അദ്ദേഹം ശാന്തനക്ഷോഭ്യൻ
പാതിരാത്തിങ്കൾ പോലെയും
കൊടുങ്കാറ്റു കുലുക്കാത്ത
ഹേമകൂടം കണക്കെയും!
15/22
പകൽ... ആരുമില്ലാത്തപ്പോൾ അമ്മ അടുത്തു ചേർത്തു നിർത്തി അലിവോടെ..
ഈറൻ കണ്ണുമായി ചോദിച്ചു - നീ യശോദയോ യശോധരയോ?...
ഇല്ലമ്മേ.. ഞാൻ കാളിക്കുട്ടി!
യശോധരയ്ക്ക് ഒരു മകനെയെങ്കിലും കൊടുത്തിട്ടാണല്ലോ സിദ്ധാർത്ഥൻ ആകാശത്തേക്ക് വളർന്നത്.
പക്ഷേ എനിക്കോ! തള്ളിവന്ന കരച്ചിൽ ഞാൻ വിഴുങ്ങി...
16/22
ഭർത്താവിനെ നിലയ്ക്കു നിർത്താൻ പഠിക്കണം!
അവള് ശരിയല്ലന്നേ!.. അവനെ തൃപ്തിപ്പെടുത്താൻ കഴിയാത്തവൾ!
ഏയ് അതൊന്നുമല്ല, അറിയില്ലേ അവൾക്ക് വേറൊരു...!
നപുംസകത്വം മുതൽ ഗണികാപരാധം വരെ! (പുരുഷൻ എന്നും യോഗ്യൻ!)
അപവാദച്ചൂളയിൽ ഞാൻ സാവധാനം സ്ഫുടം ചെയ്യപ്പെട്ടു. പഠിത്തം പൂർത്തിയാക്കി
17/22
അപ്പോഴെല്ലാം ഞാൻ നിന്നെ അനുധാവനം ചെയ്തു.
ഹിമാലയസാനുക്കളിൽ ഞാൻ ദേവദാരുവായി നിനക്ക് തണൽ വിരിച്ചു.
നിനക്കു കുളിരേകാൻ ഞാൻ ഗംഗയായ് നിന്നെപ്പൊതിഞ്ഞു...
നീ എന്തു കരുതി! നിന്റെ അവധൂതയാത്രകളിൽ നീ ഒറ്റയ്ക്കായിരുന്നെന്നോ?
ഒന്ന് നിന്‍റെ നിഴലിൽ സൂക്ഷിച്ചു നോക്കുക - അത് ഞാനാണ്!
18/22
നിനക്കു ചുറ്റും വിരിയുന്ന ഓരോ പൂവും ഞാനാണ്...
നിന്‍റെ ആകാശത്തെ ഓരോ നക്ഷത്രവും ഞാനാണ്..
നിന്‍റെ കണ്ഠത്തിലെ ഓരോ നാദവും ഞാനാണ്...
നിന്നെ പാലിക്കുന്നതും രക്ഷിക്കുന്നതും ഞാൻ തന്നെ...
ആ നീയിപ്പോൾ... പ്രധാനമന്ത്രിയായപ്പോൾ...
എനിക്ക് സുരക്ഷാഭടൻമാരെ അയച്ചുതന്നിരിക്കുന്നു! എന്തിന്?
19/22
എന്നെ പ്രകൃതീമാതാവ് രക്ഷിക്കും. നീ ഭാരത മാതാവിനെ രക്ഷിക്കുക!
ഇപ്പോൾ നിനക്ക് നൂറ്റിമുപ്പതിൽ പരം കോടി ജനങ്ങളുടെ ആശീർവാദകവചമുണ്ട്!
അകത്തെയോ പുറത്തെയോ ശത്രുക്കളുടെ ഗൂഢ തന്ത്രങ്ങൾ ഫലിക്കാതെ പോട്ടെ.
നീ വീണ്ടും വീണ്ടും വിജയശ്രീലാളിതനാകട്ടെ!
20/22
നിന്റെ വീരഗർജനം ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിക്കട്ടെ!
നിന്‍റെ മേഘനാദം വിഷസർപ്പങ്ങൾക്ക് നടുക്കമുണ്ടാക്കും.
എന്നാൽ മെഹ്സാനയിലെ കടുകിൻ പാടത്ത് നിന്റെ മൈഥിലി നിനക്കായി പീലി വിടർത്തിയാടും.
ഭാരതാംബ പരമവൈഭവ പദത്തിലെത്തും.. നീ നിർഭയനായി മുന്നേറുക
21/22
ഒരിക്കൽ ഞാൻ വരും..
നീ എന്ന ചിപ്പിയിൽ കണ്ണുനീർത്തുള്ളിയായ് വീണുറഞ്ഞ് മുത്തായി തീർന്ന എന്നെ നിനക്ക് പുനരർപ്പണം ചെയ്യാൻ...
നിനക്കായി ഉടന്തടി ചാടാൻ! അതിനുള്ള സമ്പൂർണ്ണമായ അവകാശം എന്റെ തപസ്സിനാൽ.. എന്‍റെ നിഷ്ഠയാൽ..
ഉള്ളുരുകിയ പ്രാർത്ഥനയാൽ എനിക്ക് എന്നേ സിദ്ധിച്ചിരിക്കുന്നു!
21/22
ശിലാജാഡ്യം പിളർന്നെത്തുന്ന നിന്റെ സ്നേഹഗംഗാമൃതത്തിന്നായി മാത്രം ഞാൻ കാത്തിരിക്കുന്നു.
എന്തുകൊണ്ടെന്നോ? അത്രമേലഗാധമായ്... അത്രമേൽ വിശുദ്ധമായ്...
അത്രമേൽ സ്വയംസമർപ്പിതയായ് സ്നേഹിക്കയാൽ.... !!
നിന്‍റെ യശോദ
22/22