
തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്യൂഡൽ മാടമ്പിയെപ്പോലെ പെരുമാറുന്നുവെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ടി എം തോമസ് ഐസക്. ഗവർണറുടേത് മാന്യമായ ഭാഷയും രീതിയുമല്ല. ആക്രോശിച്ച് മുന്നോട്ട് പോകാനാകില്ല. ഇത് കേരളത്തിൽ അനുവദിക്കില്ലെന്നും വിലപ്പോകില്ലെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം.
വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് രണ്ട് മാധ്യമങ്ങളെ വിലക്കിയതിനെതിരെയും ഐസക് പ്രതികരിച്ചു. ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ട സംസാരിക്കുകയാണ്. ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. അഭിപ്രായ വ്യത്യാസങ്ങൾ രാഷ്ട്രീയ വ്യത്യാസങ്ങളുടെ ഭാഗമാണ്. അത് റിപ്പോർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് മാധ്യമങ്ങൾക്ക് വേണ്ടത്. നീണ്ട പോരാട്ടങ്ങളുടെ ഭാഗമായാണ് മാധ്യമ സ്വാതന്ത്ര്യം നേടിയെടുത്തത്. കേരള സർക്കാറിനായാലും ഗവർണർക്ക് ആയാലും അതില്ലാതാക്കാൻ അധികാരം ഇല്ലെന്നും ഐസക് പറഞ്ഞു.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മാനസിക നില പരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു. എന്തും വിളിച്ചു പറയാവുന്ന നിലയിൽ ഗവർണർ എത്തി. പദവിയുടെ മാന്യത കളഞ്ഞു കുളിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിപ്പിടി വിദ്യ കാട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയത്തിന്റെ പേരിൽ മാധ്യമങ്ങളെ വാർത്താ സമ്മേളനത്തിൽ നിന്ന് ഇറക്കി വിടുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. മാധ്യമങ്ങളെ വിലക്കുന്നതിനോട് യുഡിഎഫിന് യോജിപ്പില്ല. ആര്യ രാജേന്ദ്രൻ രാജി വക്കണം. അഹംഭാവത്തിന് കയ്യും കാലും വെച്ച രൂപമാണ് ആര്യ രാജേന്ദ്രന്. കത്ത് യഥാർത്ഥത്തിൽ ഉള്ളതാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ല. തിരുവനന്തപുരം മേയർ രാജി വക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam