
പാലക്കാട്: അട്ടപ്പാടി മുള്ളിയില്‍ (Attappadi Mulli) നിന്ന് ഊട്ടിയിലേക്കുള്ള (Ooty) പാത അടച്ച് തമിഴ്നാട് വനം വകുപ്പ്. വന്യമൃഗങ്ങള്‍ സ്ഥിരമായുള്ള മേഖലായതിനാല്‍ സഞ്ചാരികളെ അനുവദിക്കാനാവില്ലെന്ന് കോയമ്പത്തൂര്‍ ഡിഎഫ്ഒ അശോക് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിനോദ സഞ്ചാരികളടക്കം പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണ് മുള്ളി-ഊട്ടി റോഡ്.
അട്ടപ്പാടി മുള്ളി ചെക്ക് പോസ്റ്റില്‍ നിന്നും തമിഴ്നാട് വനമേഖലയിലൂടെ മഞ്ചൂര്‍ വഴി ഊട്ടിക്ക് പോകുന്ന പാതയിലാണ് തമിഴ്നാട് വനം വകുപ്പ് യാത്രാവിലക്ക് നടപ്പാക്കിയിരിക്കുന്നത്. ഊട്ടിയിലേക്ക് 60 കിലോമീറ്റര്‍ മാത്രമാണ് ഈവഴിയുള്ള ദൂരമെന്നതിനാല്‍ വിനോദ സഞ്ചാരികളില്‍ പലരും ഈ റോഡാണ് യാത്രക്കായി തെരഞ്ഞെടുക്കാറുള്ളത്. ഉച്ചയോടെയാണ് കോയമ്പത്തൂര്‍ ഡിഎഫ്ഒ അശോക് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം യാത്രക്കാരെ തടഞ്ഞത്. വിനോദ സഞ്ചാരികളെ മാത്രമാണ് തടയുന്നതെന്നും തദ്ദേശീയര്‍ക്ക് യാത്രാവിലക്കില്ലെന്നുമാണ് വിശദീകരണം
വിനോദ സഞ്ചാരികളെ കടത്തിവിടരുതെന്ന് കഴിഞ്ഞയാഴ്ച്ച കേരളാ പൊലീസ് ഔട്ട് പോസ്റ്റില്‍ തമിഴ്നാട് അറിയിച്ചിരുന്നു. സംസ്ഥാന തലത്തില്‍ തീരുമാനമില്ലാത്തതിനാല്‍ നടപ്പാക്കാനാവില്ലെന്ന് കേരളാ പൊലീസ് മറുപടിയും നല്‍കി. പിന്നാലെയാണ് ഇന്ന് യാത്രക്കാരെ തടഞ്ഞത്. സംഭവം അറിഞ്ഞതിന് പിന്നാലെ തമിഴ്നാടുമായി ബന്ധപ്പെട്ടുവരികയാണെന്ന് പാലക്കാട് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു.
കോലഞ്ചേരി: കാക്കാനാട്ട് ശരീരമാസകലം പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടരവയസ്സുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിന്‍റെ ഇരുവശത്തും നീർക്കെട്ടും രക്തസ്രാവവും ഉണ്ടെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടി സ്വയം പരിക്കേൽപ്പിച്ചതാണെന്ന അമ്മയുടെ മൊഴി കളവാണെന്നും ഇവരുടെ കൂടെ താമസിക്കുന്ന ആന്‍റണി ടിജോ ഉള്‍പ്പെടെ എല്ലാവരുടെയും പശ്ചാത്തലം വിശദമായി പരിശോധിച്ച് വരികയാണമെന്നും സിറ്റി പൊലീസ് കമീഷണര്‍ പറഞ്ഞു.
വെന്‍റിലേറ്ററില്‍ രണ്ടാം ദിവസം പിന്നിടുകയാണ് ക്രൂരമർദ്ദനമേറ്റ പിഞ്ചുകുഞ്ഞ്. 48 മണിക്കൂര്‍ കൂടി കഴിഞ്ഞാലെ എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് കോലഞ്ചേരി മെഡിക്കൽ മിഷന്‍ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. തലച്ചോറിന്‍റെ ഇരുവശത്തും നീർക്കെട്ടും രക്തസ്രാവവും ഉണ്ട്. രക്തധനമികളിൽ രക്തം കട്ടപിടിച്ച അവസ്ഥയിൽ. കഴുത്തിന്‍റെ ഭാഗം വരെ പരിക്ക്. നട്ടെല്ലിന്‍റെ മുകൾ ഭാഗം മുതൽ രക്തസ്രാവം. ഇടതു കൈ രണ്ടിടത്ത് ഒടിഞ്ഞിട്ടുണ്ട്. കൂടെ പൊള്ളലുമുണ്ട്. ഒരു മാസം മുതല്‍ 24 മണിക്കൂർ വരെ പഴക്കമുള്ള പരിക്കുകളാണ് കുഞ്ഞിന്‍റെ ദേഹത്തുള്ളത്.
സംഭവം വിവാദമായതോടെ എറണാകുളം ജില്ല ശിശുക്ഷേമസമിതിയും സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങി. കൗണ്‍സില്‍ വൈസ് ചെയര്മാന്‍ കെഎസ് അരുണിന്‍റെ നേതൃത്വത്തില്‍ അംഗങ്ങല്‍ ആശുപത്രിയിലെത്തി ഡോക്ടര്മാരുടെയും അമ്മ ,അമ്മൂമ്മ എന്നിവരുടെയും മൊഴി എടുത്തു. തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതിക്കും സർക്കാരിനും റിപ്പോര്‍ട്ട് നൽകും. സഹോദരിമാര്‍ ഉള്‍പ്പെടെ ഫ്ലാറ്റിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും പശ്ചാത്തലം അന്വേഷിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. രണ്ടര വയസ്സുകാരി സ്വയം പരിക്കേൽപ്പിച്ചതാണെന്ന അമ്മയുടെ വാദം കള്ളമെന്ന് തെളിഞ്ഞതായി സിറ്റി പൊലീസ് കമീഷണര്‍ എച്ച് നാഗരാജു അറിയിച്ചു.
കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയുടെ മകന്‍റെ മൊഴിയും പൊലീസ് താമസിയാതെ ശേഖരിക്കും. ഈ മകനും സമാനമായി മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. കൗണ്‍സിലര്‍മാരുടെ സഹായത്തോടെ ഈ കുട്ടിയുടെ മൊഴി ശേഖരിക്കാന്‍ ശിശു ക്ഷേമസമിതിക്ക് കത്ത് നല്‍കും. ഇതിന് ശേഷം അമ്മ, അമ്മൂമ്മ എന്നിവരുടെ വിശദമായ മൊഴിയെടുക്കും. ഇതിന് ശേഷമായിരിക്കും ഇവരുടെ കൂടെ താമസിച്ച ആന്‍റണി ടിജിനെ വിളിച്ചുവരുത്തുക. നിലവില്‍ ഇയാള്‍ മാറിനില്ക്കുകയാണെങ്കിലും ഒളിവിൽ പോയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam