
ചെന്നൈ: തമിഴകത്ത് വീണ്ടും നാടകങ്ങൾ. സർക്കാരിനായി രണ്ടാമതൊരു അവകാശവാദം ഗവർണർക്ക് മുന്നിൽ. ടി ടി വി ദിനകരൻ ലോക്ഭവനിലെത്തി ഗവർണറെ കണ്ടു. ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്നാണ് എഎംഎംകെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് കത്ത് നൽകി. കത്തിൽ ദിനകരന്റെയും പാർട്ടിയുടെ ഏക എംഎൽഎയുടെയും ഒപ്പാണുള്ളത്. വിജയ്‍ക്ക് ഭൂരിപക്ഷം ഇല്ലെന്നും വ്യാജ ഭൂരിപക്ഷ കത്തുണ്ടാക്കിയെന്നും ടി ടി വി ദിനകരൻ. ഇതോടെ വിജയ് സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കില്ല. വിജയുടെ ഭൂരിപക്ഷം ഉറപ്പായിട്ടില്ലെന്നാണ് ലോക്ഭവൻ പറഞ്ഞത്. 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നുമാണ് ഗവർണർ അറിയിച്ചിരുന്നത്. ഗവർണർക്ക് ബോധ്യപ്പെട്ടില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വൈകിട്ട് 6 മണിക്കാണ് വിജയ് ഗവർണറെ കാണാൻ ലോക്ഭവനിലെത്തിയത്. 120 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് അപ്പോൾ പുറത്ത് വന്ന വിവരങ്ങൾ. ലീഗും വിസികെയും വിജയ്‍യെ പിന്തുണയ്ക്കാൻ തീരുമാനിച്ചു എന്നായിരുന്നു സിപിഎം സിപിഐ നേതാക്കൾ പറഞ്ഞിരുന്നത്. വിജയ് ഗവർണറെ കണ്ടതിനെ ശേഷം സിപിഐ, സിപിഎം നേതാക്കളെ കണ്ട് മടങ്ങുമ്പോൾ നാളെ രാവിലെ 11 മണിക്ക് ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സിപിഎം നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ അതിന് ശേഷവും ലോക് ഭവനിൽ നിന്ന് അറിയിപ്പുകളൊന്നും ലഭിക്കാതായപ്പോഴാണ് 118 എം എൽ എ മാരുടെ പിന്തുണ മാത്രമാണ് വിജയ് കൊണ്ടുവന്നതെന്ന് ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചത്. 118 എം എൽ എ മാരുടെ പിന്തുണകത്ത് ഇല്ലാതെയാണ് വിജയ് ലോക്ഭവനിൽ എത്തിയത്. എന്നാൽ വിസികെ ഇമെയിലിലൂടെ പിന്തുണകത്ത് ലോക്ഭവനിൽ എത്തിക്കുമെന്ന് പറഞ്ഞിരുന്നതായി ടിവിക്ക് നേതാക്കൾ പറയുന്നു. എന്നാൽ അതിന് ശേഷം വിസികെയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് ചില പാർട്ടി പ്രവർത്തകർ പറഞ്ഞു. വിസികെ ചില പുതിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചെന്നും മറ്റുചിലർ പറഞ്ഞു. അതേസമയം ടിവികെക്ക് പിന്തുണ നൽകുമെന്ന പറഞ്ഞ വിസികെയുടെ അധ്യക്ഷനായ തീരുമാവളവൻ എം കെ സ്റ്റാലിനെ കാണാൻ വീട്ടിലെത്തി. ശേഷം ഉദയനിധി സ്റ്റാലിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലേക്കും പോയിരുന്നു. ഇത് തമിഴകത്ത് കൂടുതൽ നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam