തമിഴ്നാട്ടിൽ സർക്കാർ - ഗവർണർ പോര് തെരുവിലെത്തി; പ്രതിഷേധം നീറ്റ് ബിൽ രാഷ്ട്രപതിക്ക് അയക്കാത്തതിനെതിരെ

Published : Apr 20, 2022, 07:43 AM IST
തമിഴ്നാട്ടിൽ സർക്കാർ - ഗവർണർ പോര് തെരുവിലെത്തി; പ്രതിഷേധം നീറ്റ് ബിൽ രാഷ്ട്രപതിക്ക് അയക്കാത്തതിനെതിരെ

Synopsis

ഗവർണറുടെ പൊതുപരിപാടികളിൽ ഡിഎംകെ പ്രവർത്തകരും സഖ്യകക്ഷികളും കരിങ്കൊടി പ്രതിഷേധവും തുടങ്ങി. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കാത്തതിനെച്ചൊല്ലിയാണ് സർക്കാർ ഗവർണർ പോര് കടുക്കുന്നത്.

ചെന്നൈ: തമിഴ്നാട്ടില്‍ ഗവര്‍ണർ ആർ.എൻ.രവിയും സർക്കാരും തമ്മിലുള്ള പോര് തെരുവിലെത്തി. ഗവർണർ പങ്കെടുത്ത പരിപാടി സംസ്ഥാന മന്ത്രിമാർ ബഹിഷ്കരിച്ചു. ഗവർണറുടെ പൊതുപരിപാടികളിൽ ഡിഎംകെ പ്രവർത്തകരും സഖ്യകക്ഷികളും കരിങ്കൊടി പ്രതിഷേധവും തുടങ്ങി. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കാത്തതിനെച്ചൊല്ലിയാണ് സർക്കാർ ഗവർണർ പോര് കടുക്കുന്നത്.

നീറ്റ് പരീക്ഷ റദ്ദാക്കി പ്ലസ് ടുവിന്‍റെ മാർക്ക് മെഡിക്കൽ പ്രവേശനത്തിന് അടിസ്ഥാനമാക്കുന്ന ബില്ല് നിയമസഭ രണ്ടാംവട്ടവും പാസാക്കി ഗവർണർക്ക് അയച്ചിട്ട് 70 ദിവസം കഴിഞ്ഞു. ബില്ല് രാഷ്ട്രപതിക്ക് അയക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രാജ്ഭവനിൽ നേരിട്ടെത്തി അഭ്യർത്ഥിച്ചിട്ടും ഗവർണർ ആർ.എൻ.രവി ആവശ്യം പരിഗണിച്ചിട്ടില്ല. ഭരണ, പ്രതിപക്ഷങ്ങൾ ഒരേ സ്വരത്തിൽ പാസാക്കിയ ബില്ല് കണ്ടില്ലെന്ന് നടിക്കുന്ന ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. തമിഴ് പുതുവത്സര ദിനത്തിൽ രാജ്ഭവനിൽ ഗവർണർ നടത്തിയ ചായ സൽക്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഡിഎംകെ സഖ്യകക്ഷികളും പങ്കെടുത്തില്ല. വിരുന്നിൽ പങ്കെടുത്തിരുന്നെങ്കിൽ സഭയുടെ അന്തസ് ഇല്ലാതാക്കുകയും ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്യുമായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അമിത്ഷായുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഗവർണർ സംസ്ഥാന താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ബിജെപി അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നാണ് സഖ്യകക്ഷികളും ആരോപിക്കുന്നത്.

അണ്ണാ സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ നിന്നും മന്ത്രിമാരായ കെ.പൊൻമുടി, എം.ആർ.കെ.പനീർ ശെൽവം എന്നിവർ വിട്ടുനിന്നു. ഇതോടെ പിന്മാറാനില്ലെന്ന സൂചനയാണ് സർക്കാരും നൽകുന്നത്. ഗവർണറും വിട്ടുവീഴ്ചയ്ക്കില്ല എന്ന സമീപനത്തിലാണ്. ഇതിനിടെ മയിലാടുതുറയിൽ ഡിഎംകെയും സഖ്യകക്ഷികളും ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായും രംഗത്തെത്തി. ഡിഎംകെ പ്രവർത്തകർ പ്രത്യയശാസ്ത്രപരമായി മാതൃസംഘടനയായി കണക്കാക്കുന്ന ദ്രാവിഡ കഴകത്തിന്‍റെ പേരിലാണ് പ്രതിഷേധവുമായി എത്തിയത്. വിസികെ, സിപിഎം പ്രവ‍ർത്തകരും പലയിടത്തും ഗവർണറെ കരിങ്കൊടി കാട്ടി. വരും ദിവസങ്ങളിലും സർക്കാർ തലത്തിലും പുറത്തും പ്രതിഷേധം തുടരാനാണ് ഡിഎംകെയുടെയും സഖ്യകക്ഷികളുടേയും തീരുമാനം. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും
ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും