
തിരുവനന്തപുരം: മാണി സി കാപ്പനെ ഏത് രീതിയിൽ സ്വീകരിക്കണമെന്ന് ചർച്ചകൾ നടത്തി തീരുമാനിക്കുമെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. കാപ്പനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചര്‍ച്ച ചെയ്യും.
കേരളത്തിൽ ഇക്കുറി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ഒരേ ഒരു മാനദണ്ഡം വിജയസാധ്യത മാത്രമായിരിക്കുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകൾക്കായി ഫെബ്രുവരി 25-ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുമെന്നും താരീഖ് അൻവര്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താൻ മൂന്ന് സ്വകാര്യ ഏജൻസികൾ കേരളത്തിൽ സര്‍വ്വേ നടത്തിയെന്ന വാര്‍ത്തയെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ താരിഖ് അൻവര്‍ തയ്യാറായില്ല. സര്‍വ്വേ നടത്തിയെന്ന വാര്‍ത്ത ശരിവച്ചു കൊണ്ടു അതെല്ലാം പാര്‍ട്ടിയുടെ അഭ്യന്തരകാര്യങ്ങളാണെന്നാണ് താരിഖ് അൻവര്‍ പ്രതികരിച്ചു.
മാണി സി കാപ്പനെ കോൺഗ്രസിലേക്ക് നേരത്തെ തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മറ്റു നിര്‍ദേശങ്ങളൊന്നും ഇപ്പോൾ മുന്നിലില്ല. എല്ലാ വശങ്ങളും ചര്‍ച്ച ചെയ്ത ശേഷം കാപ്പൻ്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam