
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് റോബിൻ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു റോബിൻ. ഇന്നലെയാണ് തമ്പാനൂരിലെ ബാറിൽ നിന്ന് മദ്യപിച്ചശേഷം റോബിൻ കാറോടിച്ച് ഇറങ്ങുന്നത്. ഇതിനിടെ ഇരുചക്രവാഹനത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് തര്‍ക്കമുണ്ടായി. ഇരുചക്രവാഹന യാത്രക്കാരനെ പിന്തുണച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. സ്ഥലത്ത് ആളുകൂടിയതോടെ റോബിൻ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ആളുകള്‍ അറിയിച്ചതുപ്രകാരം പൊലീസ് സ്ഥലത്തെത്തി ഉടനെ റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലൈസന്‍സ് ഉള്ള തോക്കാണെന്നാണ് റോബിൻ പറയുന്നത്. എന്നാൽ, ഇതുവരെ ലൈസന്‍സ് ഹാജരാക്കിയിട്ടില്ല. ലൈസന്‍സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam