
പാലക്കാട്: പാലക്കാട് പത്തിരിപ്പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ അധ്യാപകൻ കയ്യിട്ട് വാരിയെന്ന് പരാതി. പട്ടിക ജാതി പട്ടികവർഗ കമ്മീഷൻ നടത്തിയ പരിശോധനയിൽ 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തി. കുറ്റക്കാര്‍ക്കാതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കമ്മീഷൻ വ്യക്തമാക്കി.
ഉച്ച ഭക്ഷണത്തിന്റെ പേരിൽ 2013 മുതൽ 2018 വരെ അഞ്ച് കൊല്ലം തട്ടിപ്പ് നടത്തിയതായാണ് കമ്മീഷൻ കണ്ടെത്തിയത്. ഹര്‍ത്താൽ ദിനങ്ങളിൽ പോലും 739 കുട്ടികൾക്ക് ഭക്ഷണം കൊടുത്തെന്നാണ് രേഖകൾ. വെളിച്ചെണ്ണ വാങ്ങിയതിന് നൽകിയത് പാലക്കാട് നിന്നും നൂറ് കിലോമീറ്ററിലധികം ദുരമുള്ള അങ്കമാലിയിലെ കടയിലെ ബില്ല്.
ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലുള്ള ബില്ലുകളാണ് അരിയും പലവ്യഞ്ജനങ്ങളുമൊക്കെ വാങ്ങിയ കണക്കിൽ നൽകിയത്. ഇങ്ങനെ തട്ടിപ്പുകളുടെ ഘോഷയാത്രയാണ് കമ്മീഷൻ കണ്ടെത്തിയത്. ഉച്ചഭക്ഷണത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകൻ പ്രശാന്തിന് ക്രമക്കേടിൽ പങ്കുണ്ടെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണ് പിടിഎ ഭാരവാഹികൾ പട്ടികജാതി പട്ടികവർഗ കമ്മീഷന് പരാതി നൽകിയത്.
കമ്മീഷൻ അംഗം എസ് അജയകുമാറിന്റെ നേതൃത്വത്തിലാണ് സ്കൂളിൽ തെളിവെടുപ്പ് നടത്തിയത്. ആരോപണ വിധേയനായ അധ്യാപകൻ പ്രശാന്ത്, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, സ്ക്കൂളിലേക്ക് സാധനങ്ങൾ നൽകിയ കച്ചവടക്കാർ തുടങ്ങിയവരിൽ നിന്നും മൊഴിയെടുത്തു. ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടെന്ന് കമ്മീഷൻ പറഞ്ഞു.
എന്നാൽ ആരോപണങ്ങളെല്ലാം അധ്യാപകനായ പ്രശാന്ത് നിഷേധിച്ചു. പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് നേരത്തെ അറിഞ്ഞിട്ടും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കാതിരുന്നതിനെക്കുറിച്ചും പരിശോധിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam