രാജ്യത്തെ ആദ്യ ഐടി പാർക്കിന് 30 വയസ്; പുതിയ കാലത്തെ പുതിയ വെല്ലുവിളികൾ നേരിട്ട് ടെക്നോപാർക്ക്

By Web TeamFirst Published Jul 29, 2020, 12:16 PM IST
Highlights

അമേരിക്കയിൽ ആപ്പിൾ ആസ്ഥാനം കണ്ട് ഇ കെ നായനാർ കണ്ട സ്വപ്നം. ഇന്ന് ആ സ്വപ്നം രാജ്യത്തെ ഐടി വിപ്ലവത്തിന്‍റെ പ്രതീകമാണ്. അയ്യായിരം പേർക്ക് തൊഴിൽ ലക്ഷ്യമിട്ട ടെക്നോപാർക്ക് ഇന്ന് അരലക്ഷത്തിലേറെ പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായി വളർന്നു കഴിഞ്ഞു.

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഐടി പാർക്കായ ടെക്നോപാർക്കിന് 30 വയസ്. അയ്യായിരം പേർക്ക് തൊഴിൽ ലക്ഷ്യമിട്ട ടെക്നോപാർക്ക് ഇന്ന് അരലക്ഷത്തിലേറെ പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായി വളർന്നു കഴിഞ്ഞു. മൂന്നാംഘട്ട വികസനത്തിലെ പരിസ്ഥിതി പ്രശ്നങ്ങളിൽ സുപ്രീംകോടതി ഇടപെടലും, വീട്ടിലിരുന്നുള്ള ജോലി ഐടി കമ്പനികൾ പ്രോത്സാഹിപ്പിക്കുന്നതുമാണ് പുതിയകാല വെല്ലുവിളികൾ.

അമേരിക്കയിൽ ആപ്പിൾ ആസ്ഥാനം കണ്ട് ഇ കെ നായനാർ കണ്ട സ്വപ്നം. ഇന്ന് ആ സ്വപ്നം രാജ്യത്തെ ഐടി വിപ്ലവത്തിന്‍റെ പ്രതീകമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ നഗരം അതിവേഗമാണ് ഐടി നഗരമായി വളർന്നത്. കാര്യവട്ടം വൈദ്യൻകുന്നിലെ കാടും നിലവും തെളിച്ച് അഞ്ച് വർഷത്തിനുള്ളിൽ ടെക്നോപാർക്ക് ഉയർന്നു. ലക്ഷ്യമിട്ടത് അയ്യായിരം തൊഴിലവസരങ്ങളെങ്കിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ വളർച്ച പത്തിരിട്ടിയിലേറെ. 450ലേറെ കമ്പനികളാണ് ഇന്ന് ടെക്നോപാർക്കിൽ പ്രവർത്തിക്കുന്നത്.

670ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ടെക്നോപാർക്ക് ഇന്ന് മൂന്നാംഘട്ട വികസനത്തിന്‍റെ പാതയിലാണ്. ഐടിക്കൊപ്പം റിയൽ എസ്റ്റേറ്റ് പദ്ധതികളും കടന്ന് കൂടിയതാണ് മൂന്നാംഘട്ടത്തിലെ മാറ്റം. പലവിധ പ്രതിസന്ധികൾ തരണം ചെയ്ത് ലോകത്തിന് മുന്നിൽ കേരളത്തെ അടയാളപ്പെടുത്തിയ ടെക്നോപാർക്ക് യൗവ്വനഘട്ടത്തിൽ നേരിടുന്നത് പുതിയ വെല്ലുവിളികൾ. പരിസ്ഥിതി  നിയമങ്ങൾ ശക്തമായതോടെ മൂന്നാംഘട്ട വികസനത്തിന് തടസങ്ങളേറെ. ജലാശയങ്ങൾ നികത്തിയെന്ന ഹർജിയിൽ സുപ്രീംകോടതി സ്റ്റേയും, ജലസംരക്ഷണ മാർഗങ്ങൾ ടെക്നോപാർക്ക് സ്വീകരിക്കാത്തതും തിരിച്ചടിയായി. കൊവിഡ് കാലത്ത് വീടുകളിലെക്ക് ചുരുങ്ങുന്ന ഐടി സംസ്കാരവും വെല്ലുവിളി. കൊവിഡാനന്തരവും വീട്ടിലിരുന്നുള്ള ഐടി ജോലികൾ പ്രോത്സാഹിപ്പിക്കപ്പെടുമോ എന്നതും ആശങ്ക.

click me!