താത്കാലികമായി നിയമിച്ച ടെക്നിക്കൽ അസി.മാർക്ക് ശമ്പളവർദ്ധന; സ്ഥിരപ്പെടുത്താനെന്ന് ആക്ഷേപം

By Web TeamFirst Published Aug 18, 2020, 7:17 AM IST
Highlights

ശമ്പളം 21,000 രൂപയിൽ നിന്ന് 30,385 രൂപയായാണ് ഉയർത്തിയത്. ജോലി സ്ഥിരപ്പെടുത്തുന്നതിന്‍റെ മുന്നോടിയായാണ് ശമ്പളം കൂട്ടിയതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. എന്നാൽ, വൈദഗ്ധ്യം കണക്കിലെടുത്താണ് ശമ്പള വർദ്ധനവെന്നാണ് തദ്ദേശഭരണമന്ത്രി എ സി മൊയ്തീന്റെ വിശദീകരണം. 

തിരുവനന്തപുരം: തദ്ദേശഭരണസ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരായ ടെക്നിക്കൽ അസിസ്റ്റന്‍റുമാരുടെ ശമ്പളം കൂട്ടി സർക്കാർ. ജോലി സ്ഥിരപ്പെടുത്തുന്നതിന്‍റെ മുന്നോടിയായാണ് ശമ്പളം കൂട്ടിയതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. എന്നാൽ, വൈദഗ്ധ്യം കണക്കിലെടുത്താണ് ശമ്പള വർദ്ധനവെന്നാണ് തദ്ദേശഭരണമന്ത്രി എ സി മൊയ്തീന്റെ വിശദീകരണം.

തദ്ദേശസ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്‍റുമാരായി 11 വർഷമായി കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. നിലവിൽ 1400 പേരാണ് ഇത്തരത്തില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളം 21,000 രൂപയിൽ നിന്ന് 30,385 രൂപയായാണ് ഉയർത്തിയത്. ഇത് അസാധാരണമെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

താത്കാലികമായി ജോലി ചെയ്യുന്ന കമ്പ്യൂട്ടർ അസിസ്റ്റന്‍റുമാര്‍ക്ക് ശമ്പളം 20,000 രൂപയിൽ കൂടരുതെന്ന ധനവകുപ്പിന്റെ നിർദ്ദേശം നിലനിൽക്കുമ്പോഴാണ് തദ്ദേശഭരണവകുപ്പിന്റെ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം, ശമ്പളം കൂട്ടിയിതിനെ ന്യായീകരിച്ച മന്ത്രി എ സി മൊയ്തീൻ ഇവരെ സ്ഥിരപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

click me!