
ബെംഗളൂരു: കേരളവും കർണാടകയും തമിഴ്നാടും ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങളിലെ 17 ഇടങ്ങളിൽ ഇന്ന് രാവിലെ മുതൽ എൻഐഎയുടെ മിന്നൽ റെയ്ഡ്. വാഗമൺ സിമി ക്യാമ്പ് കേസ് പ്രതി തടിയന്‍റവിട നസീർ അടക്കം ഉൾപ്പെട്ട, ജയിലിലെ തീവ്രവാദപരിശീലനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍ നടക്കുന്നത്. അതേസമയം, ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനം വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന വിലയിരുത്തലിലാണ് എൻഐഎ.
2022 സെപ്റ്റംബറിലാണ് കർണാടകയിലെ ശിവമൊഗ്ഗയിൽ നിന്ന് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ ആക്രമണപരമ്പര നടത്താൻ ഗൂഢാലോചന നടത്തിയ ഐസിസ് മൊഡ്യൂളിലെ അംഗങ്ങൾ പിടിയിലാകുന്നത്. പിന്നാലെ, 2022 നവംബറിൽ മംഗളുരുവിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പ്രഷർ കുക്കർ ബോംബ് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് മുഹമ്മദ് ഷരീഖ് എന്ന യുവാവ് അറസ്റ്റിലായി. വാഗമൺ സിമി ക്യാമ്പ് കേസ് പ്രതി തടിയന്‍റവിട നസീറും ലഷ്കർ ഇ ത്വയ്യിബ ഭീകരൻ അഫ്സർ പാഷയും ചേർന്ന് ജയിലിൽ വച്ച് തീവ്രവാദ പരിശീലനം നൽകിയ 17 യുവാക്കളെ എൻഐഎ അറസ്റ്റ് ചെയ്യുന്നത് കഴിഞ്ഞ വർഷം ജൂലൈയിലാണ്.
പെറ്റിക്കേസുകളിൽ അകത്തായ ഈ യുവാക്കളെ പരപ്പന അഗ്രഹാര ജയിലിൽ വച്ച് സ്വാധീനിച്ച്, വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ നിർദേശം നൽകിയെന്നതാണ് കേസ്. ഈ മൂന്ന് കേസുകൾക്കും ബെംഗളുരു രാമേശ്വരം കഫേയിലെ സ്ഫോടനവുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് എൻഐഎ. മംഗളുരു കുക്കർ ബോംബ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ബോംബിനും രാമേശ്വരം കഫേയിൽ പൊട്ടിത്തെറിച്ച ബോംബിനും സമാനതകളുണ്ട്.
ജയിലിൽ നിന്ന് തടിയന്‍റവിട നസീറും സംഘവും പരിശീലനം നൽകിയ കൂടുതൽ ആളുകൾ പുറത്തുണ്ട് എന്ന നിഗമനത്തിലാണ് എൻഐഎ രാജ്യവ്യാപക റെയിഡുകള്‍ നടത്തുന്നത്. തമിഴ്നാട്ടിലെ കടലൂരിലും കാസർകോട്ടെ ബേഡകം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പടുപ്പ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലുമാണ് റെയ്ഡ് തുടരുന്നത്. രാമേശ്വരം കഫേ സ്ഫോടനത്തിലെ പ്രതിയെ ഇത് വരെ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല.
പ്രധാനമന്ത്രിയ്ക്ക് വധഭീഷണി, സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം, കേസെടുത്ത് കര്‍ണാടക പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam