പത്തനംതിട്ട തറയിൽ നിക്ഷേപ തട്ടിപ്പ്; പ്രതി സജി സാം കീഴടങ്ങി

By Web TeamFirst Published Jun 16, 2021, 1:18 PM IST
Highlights

നാല് ബ്രാഞ്ചുകളിലായി നാനൂറിലേറെ നിക്ഷേപകരുടെ 80 കോടിയോളം രൂപയാണ് ഉള്ളത്. കൃത്യമായി കിട്ടിയിരുന്ന പലിശ ഫെബ്രുവരി മാസത്തിൽ മുടങ്ങിയതോടെയാണ് നിക്ഷേപകർ പരാതിയുടെ രംഗത്തെത്തിയത്. 

പത്തനംതിട്ട: പത്തനംതിട്ട തറയിൽ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി സജി സാം കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്നിലാണ് സജി സാം കീഴടങ്ങിയത്. സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ പൂട്ടിയ ശേഷം ഇയാൾ കുടുബത്തോടൊപ്പം ഒളിവിലായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളും ഫലം കണ്ടിരുന്നില്ല. 

നാല് ബ്രാഞ്ചുകളിലായി നാനൂറിലേറെ നിക്ഷേപകരുടെ 80 കോടിയോളം രൂപയാണ് ഉള്ളത്. കൃത്യമായി കിട്ടിയിരുന്ന പലിശ ഫെബ്രുവരി മാസത്തിൽ മുടങ്ങിയതോടെയാണ് നിക്ഷേപകർ പരാതിയുടെ രംഗത്തെത്തിയത്. പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കൊടുത്തതാണ് ആദ്യ പരാതി. ഈ പരാതിയെ തുടർന്ന് പൊലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച് നടത്തിയ ചർച്ചയിൽ ഏപ്രിൽ മാസം 30 ന് പണം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയിൽ ബാങ്ക് ഉടമയ്ക്ക് പണം നൽകാൻ കഴിഞ്ഞില്ല. പിന്നീട് പല തവണയായി പണം പിൻവലിക്കാൻ എത്തിയവർ കണ്ടത് അടഞ്ഞു കിടക്കുന്ന ശാഖകളാണ്. ഇതോടെയാണ് കൂടുതൽ പരാതികളെത്തിയത്.

അടൂർ, പത്തനംതിട്ട സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ജില്ലാ പൊലീസ് മേധാവി ആർ നിഷാന്തിനിക്ക് കൂടുതൽ ആളുകൾ ഇ മെയിൽ വഴിയും പരാതി അയക്കുന്നുണ്ട്. പണം എവിടേക്ക് മാറ്റിയെന്നതിലടക്കം കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. 

click me!