
തിരുവനന്തപുരം: കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം ഞായറാഴ്ച ആഴിമലയിൽ കാണാതായ മൊട്ടമൂട് സ്വദേശി കിരണിന്‍റേതാണോ എന്ന് സംശയം. മൃതദേഹത്തിന്‍റെ കയ്യിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും തമ്മിൽ സാമ്യമുണ്ടെന്ന് കിരണിന്‍റെ അച്ഛൻ മധു പറയുന്നു.
അതേസമയം ഡി എൻ എ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തത വരുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. നീണ്ടകരയിൽ നിന്നും ഒരാളെ കടലിൽ കാണാതായിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നും എസ് എച്ച് ഒ പ്രജീഷ് ശശി വ്യക്തമാക്കി.
ശനിയാഴ്ചയാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മൊട്ടമൂട് സ്വദേശിയ കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കിൽ കയറിയ കിരൺ ആഴിമലയിലെത്തിയില്ലെന്നും ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയെന്ന് പിടിച്ചുകൊണ്ട് പോയവര്‍ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ആയുര്‍വേദ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ ഇതാണ് വ്യക്തമാകുന്നത്.
കടൽതീരത്തേക്ക് കിരൺ ഓടുന്നത് ക്യാമറയിൽ ഉണ്ട്. എന്നാൽ ആരും കിരണിനെ പിന്തുടരുന്നില്ല. മർദനം ഭയന്ന കിരണ്‍ കടൽതീരത്തേക്ക് ഓടിയിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ തട്ടികൊണ്ടുപോയതും കാണാതായ വിവരവുമൊന്നും കൂട്ടുകാര്‍ അറിയിച്ചിരുന്നില്ലെന്ന് കിരണിന്റെ ബന്ധുക്കൾ പറയുന്നു. ഒരു വർഷമായി കിരണും പെൺകുട്ടിയും ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. ഇടക്ക് കിരണിൻറെ ഫോൺ പെൺകുട്ടി ബ്ലോക്ക് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam