
കൊല്ലം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ മിന്നൽ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൻ്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് ഏഴിന് അവസാനിച്ചു. ബസിനുള്ളിൽ പ്ലാസ്റ്റിക് കുപ്പി കിടന്നതിനായിരുന്നു ഇന്നലെ കൊല്ലം ആയൂരിൽ പൊൻകുന്നം ഡിപ്പോയിലെ ബസ് തടഞ്ഞു നിർത്തി മന്ത്രി പരിശോധന നടത്തിയത്. ബസിലെ മാലിന്യം നീക്കം ചെയ്യാത്തതിന് കണ്ടക്ടറെയും ഡ്രൈവറെയും ശകാരിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ നടപടി പ്രശംസയ്ക്കും വിമർശനത്തിനും ഇടയാക്കി. പരസ്യ പ്രതികരണത്തിലേക്ക് കടന്നില്ലെങ്കിലും കെഎസ്ആർടിസി ജീവനക്കാർക്കും അതൃപ്തിയുണ്ട്.
കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. ബസിൻ്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ മന്ത്രി തടഞ്ഞു നിർത്തി. ബസിൻ്റെ മുന്നിൽ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരിക്കലും കെഎസ്ആര്‍ടിസി ബസുകള്‍ ഇങ്ങനെ വൃത്തികേടാക്കരുതെന്നും പൊതുഗതാഗത സംവിധാനമാണെന്നും ജീവനക്കാരോട് പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam