
തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. കരടി ചത്തതിൽ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ കണ്ടെത്തൽ. നേരത്തെ പോസ്റ്റ്മോർട്ടം വിവരങ്ങൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് മന്ത്രിക്ക് നൽകിയിരുന്നു. മയക്കുവെടി വയ്ക്കാതെ കരടി പുറത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിലെയും ഉള്ളടക്കം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് വാർഡനും ഡിഎഫ്ഒയ്ക്കും മെമ്മോ നൽകുന്നതിന് അപ്പുറം കാര്യമായ നടപടികൾക്ക് സാധ്യതയില്ല.
തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി രക്ഷാദൗത്യത്തിനിടെ ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തില്‍ സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദമായി അന്വേഷിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
കിണറിൽ വീണ കരടിയെ രക്ഷിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ അതിരാവിലെ തന്നെ വെള്ളനാടെത്തി. പക്ഷെ തുടക്കം മുതൽ കണക്കുകൂട്ടലുകൾ പലതും തെറ്റി. കിണറ്റിന്റെ വക്കിൽ അള്ളിപ്പിടിച്ചിരുന്ന കരടിക്ക് താഴെയായി വനം വകുപ്പ് ആദ്യം വല വരിച്ചു. വനം വകുപ്പ് വിരിച്ച വലയിൽ കരടി സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് മയക്ക് വെടി വയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. പക്ഷെ മയക്ക് വെടിക്ക് ശേഷം കരടി കൂടുതൽ പരിഭ്രാന്തനായത് കണക്കുകൂട്ടലുകൾ തെറ്റിച്ചു. കിണറിന്റെ ആഴം കണക്കുന്നതിലും വെള്ളം അളക്കുന്നതിലും ഉണ്ടായ പിഴവ് കൂടിയായതോടെ പാളിച്ച പൂർണമായി.
അടിത്തട്ടിലേക്ക് പോയ കരടിയെ മുകളിലേക്ക് എത്തിക്കാൻ കിണറ്റിൽ ഇറങ്ങിയ ആർക്കും, കരടിയുടെ അടുത്തേക്ക് പോലും എത്താനായില്ല. പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള തീരുമാനവും വൈകി. ഒടുവിൽ പാതാളക്കരണ്ടി ഉപയോഗിച്ചു കരടിയെ ഉയർത്താമെന്ന തീരുമാനത്തിലേക്ക്. എത്താനും വൈകി. എല്ലാം കഴിഞ്ഞ് ഒടുവിൽ പുറത്തെടുത്തപ്പോഴേക്കും കരടി ചത്തു. മയക്ക് വെടി വയ്ക്കാനുള്ള തീരുമാനത്തിലോ, വെള്ളം വറ്റിക്കാൻ വൈകിയതിലോ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ഡിഎഫ്ഒ വിശദീകരിക്കുന്നത്.
വെള്ളനാട് കരടി ചത്ത സംഭവം; നടപടിക്രമങ്ങൾ പാലിക്കുന്നതിലും വീഴ്ച
കിണറ്റിൽ വീണ കരടി ചത്ത സംഭവം; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് വനംമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam