
തൊടുപുഴ: കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ ഇടുക്കി മുൻ എംപി ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കിയുള്ള പൊലീസ് റിപ്പോർട്ട് കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൊടുപുഴ കോടതി ഉത്തരവിട്ടു.
കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയ്സ് ജോര്‍ജിന് അനുകൂലമായ റിപ്പോര്‍ട്ടായിരുന്നു പൊലീസ് കോടതിയില്‍ സമർപ്പിച്ചിരുന്നത്. കേസ് അന്വേഷിക്കാന്‍ മതിയായ രേഖകളില്ലെന്നും പണം നൽകിയാണ് ജോയ്സിന്റ പിതാവ് ഭൂമി വാങ്ങിയതെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാര്‍ ഡിവൈഎസ്പിയുടെ റിപ്പോർട്ട്. ഒരു വർഷം മുമ്പാണ് പൊലീസ് റിപ്പോർട്ട് തൊടുപുഴ സെഷന്‍സ് കോടതിയിൽ സമർപ്പിച്ചത്.
ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലുള്ള കൊട്ടക്കമ്പൂരില്‍ തനിക്കും കുടുംബത്തിനും ഭൂമിയുണ്ടെന്ന് നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജോയ്സ് അറിയിച്ചിരുന്നു. വ്യാജരേഖ വഴിയാണ് ഇവിടെ ഭൂമി കൈവശപ്പെടുത്തിയത് എന്നതാണ് ജോയ്സിനെതിരായ പരാതി. ജോയ്സിന്‍റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്ത് ജോര്‍ജ്, തമിഴ് വംശജരായ ആറുപേരുടെ കൈവശമിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam