പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്നും മരണത്തിന് മണിക്കൂറുകൾക്കു മുൻപും പീഡനം നടന്നുവെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എളമക്കര പൊലീസ്.

കൊച്ചി: കൊച്ചി എളമക്കരയിൽ 6 വയസുകാരി മകളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്ത സംവത്തില്‍ പെണ്‍കുട്ടി ഒരു വര്‍ഷത്തോളം ലൈംഗിക പീഢനത്തിന് ഇരയായെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും പീഢനം നടന്നു. വിശദമായ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസം പതിനാറിനായിരുന്നു അച്ഛനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ജനുവരി പതിനാറിനാണ് കൊച്ചി എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പോണേക്കരയിലുള്ള വീട്ടില്‍ 33 വയസുള്ള അച്ഛനെയും ആറ് വയസുമാത്രം പ്രായമുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും അച്ഛന്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. മകള്‍ക്ക് വിഷം കൊടുത്ത് കൊന്ന ശേഷം അച്ഛന്‍ ജീവനൊടുക്കി എന്ന നിഗമനത്തിലായിരുന്നു പൊലീസ്. പ്രാഥമിക പോസ്റ്റ് മോര്‍ട്ടത്തില്‍ മരണ കാരണവും വിഷം ഉള്ളില്‍ ചെന്ന് തന്നെയെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഇന്‍ക്വസ്റ്റിനിടെ തന്നെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ കണ്ട പൊലീസ് ഇത് ഫോറന്‍സിക് സര്‍ജനെ ധരിപ്പിക്കുകയായിരുന്നു.

നാലാഴ്ചക്കകം വന്ന വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് നടുക്കുന്ന കണ്ടെത്തല്‍. ആറ് വയസുകാരി ഒരു വര്‍ഷത്തോളമായി ലൈംഗിക പീഡനം നേരിട്ടു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും പീഢനത്തിന് ഇരയായി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പാടുകളുണ്ട്. ഇതോടെ സംഭവത്തില്‍ പൊലീസ് പോക്സോ വകുപ്പുകളിട്ട് കേസ് രജിസ്റ്റര്‍ ചെയ്തു. അമ്മയും അച്ഛനും അടങ്ങുന്നതാണ് കുടുംബം. അമ്മ കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ ജീവനക്കാരിയാണ്. അച്ഛന്‍ ഏറെക്കാലമായി ജോലിക്ക് പോയിരുന്നില്ല.

കുട്ടി കൂടുതല്‍ സമയം അച്ഛനൊപ്പമായിരുന്നുവെന്നും താന്‍ ജോലി കഴിഞ്ഞ് രാത്രിയായിരുന്നു വീട്ടിലെത്തുന്നതെന്നും അമ്മ മൊഴി നല്‍കി. കൊടും കുറ്റകൃത്യത്തെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ല. അച്ഛന്‍ സ്ഥിരം മദ്യപിച്ചിരുന്നുവെന്നും അത് വീടിന് പുറത്ത് കൂട്ടുകാര്‍ക്കൊപ്പമായിരുന്നുവെന്നും അമ്മ മൊഴി നല്‍കി. താന്‍ അതിന്‍റെ പേരില്‍ ഭര്‍ത്താവുമായി തര്‍ക്കിച്ചിരുന്നു. അമ്മയുടെ മൊഴി വിശദമായി പൊലീസ് രേഖപ്പെടുത്തി. അതേസമയം, അച്ഛനപ്പുറം സ്ഥിരമായി വീട്ടിലേക്ക് ആരെങ്കിലും വന്നിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ ഇടക്ക് ഡേ കെയറിലും അയച്ചിരുന്നു. അവിടെ എത്തിയും വിശദമായി അന്വേഷണം നടത്തുകയാണ് പൊലീസ്. 

YouTube video player