
കൊച്ചി: ലൈഫ് മിഷൻ കരാറിലെ കള്ളപ്പണക്കേസിൽ എം ശിവശങ്കറിനെ കോടതി അടുത്ത മാസം എട്ടുവരെ റിമാന്‍റ് ചെയ്തു. കൊച്ചിയിലെ സി ബി ഐ കോടതിയുടെതാണ് നടപടി. ശിവശങ്കർ അന്വഷണവുമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. അതേ സമയം കേസിൽ എം ശിവശങ്കർ ജാമ്യഹർജി നൽകി.
ഹർജിൽ വരുന്ന ദിവസം കോടതിയിൽ വിശദമായ വാദം നടക്കും. അന്വേഷണവുമായി സഹകരിച്ചെന്നും അന്വേഷണത്തിൽ തനിക്കെതിരെ പുതിയ തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആണ് ശിവശങ്കറിന്‍റെ നിലപാട്. ആരോഗ്യസ്ഥിതി കൂടി അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ശിവശങ്കറിന്‍റെ അഭിഭാഷകന്‍റെ ആവശ്യപ്രകാരം അടച്ചിട്ട കോടതി മുറിയിൽ ആയിരുന്നു നടപടികൾ. മാധ്യമങ്ങളെ പുറത്താക്കണമെന്ന ശിവശങ്കറിന്‍റെ ആവശ്യത്തെ ഇ ഡി പ്രോസിക്യൂട്ടറും പിന്തുണച്ചു.