
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായതിനെ തുടർന്ന് മൃതദേഹം ചുമന്ന് താഴെയിറക്കിയ സംഭവത്തിൽ പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി. ആവർത്തിച്ച് ചോദിച്ചിട്ടും കൃത്യമായ മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം പറഞ്ഞതാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.
കാസർകോട് ജനറൽ ആശുപത്രിയിൽ കേടായ ലിഫ്റ്റ് ഇതുവരേയും നന്നാക്കാത്തതിനാല്‍ രോഗികളുടെ ദുരിതം തുടരുകയാണ്. ആശുപത്രിയിൽ ചികിൽസിയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹം ചുമന്ന് താഴെ എത്തിച്ചത് ചുമട്ടുതൊഴിലാളികളാണ്. കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസമായെങ്കിലും തകരാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല.
ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയില്‍ റാമ്പ് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. ലിഫ്റ്റ് തകരാര്‍ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിന്‍റെ അനാസ്ഥ മൂലമാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആരോപിച്ചിരുന്നു. നാല് ലക്ഷം രൂപയാണ് ലിഫ്റ്റിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലുമെടുക്കും. ഇത് ശരിയാക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം. അതുവരെ രോഗികളും കൂട്ടിരിപ്പുകാരും പടികള്‍ കയറി ഇറങ്ങണം.
കാസർകോട് ജനറൽ ആശുപത്രിയിൽ രോഗിയെ ചുമന്ന് താഴെയിറക്കി; ദുരവസ്ഥ ലിഫ്റ്റ് കേടായതുമൂലം