
തൃശൂർ: കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പരാമർശങ്ങളിൽ വിശദീകരണവുമായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ സുദർശൻ. നിയമപരമായി കൗണ്ടിങ് പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയതെന്നും കൗണ്ടിങ് പകുതിക്ക് നിർത്തി വച്ചിരിക്കുകയായിരുന്നു, അത് പൂർത്തിയാക്കാനാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. മറ്റ് ഇടപെടൽ ഉണ്ടായില്ലെന്നും സുദർശൻ വ്യക്തമാക്കി. തന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിര്‍ത്തിവെച്ച റീകൌണ്ടിംഗ് തുടര്‍ന്നതെന്ന പ്രിന്‍സിപ്പലിന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിർത്തിവെച്ച റീകൗണ്ടിംഗ് തുടരാൻ നിർദ്ദശിച്ചത് ദേവസ്വം പ്രസിഡന്റാണെന്ന് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ടിഡി ശോഭ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കോളേജ് മാനേജർ പറഞ്ഞാൽ അനുസരിക്കാതെ നിവൃത്തിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇന്നലെ രാത്രി റീ കൗണ്ടിങ് പുനരാരംഭിച്ചത് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നിർദ്ദേശം നൽകിയത് പ്രകാരമാണെന്നും തർക്കം വന്നപ്പോൾ റീ കൗണ്ടിങ് നിർത്തിവയ്ക്കാൻ താനാവശ്യപ്പെട്ടിരുന്നുഎന്നും പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നു. തുടർന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വിളിച്ചത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം രേഖാമൂലം ആരും നൽകിയിരുന്നില്ല. നൽകിയാൽ പരിശോധിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
അതേ സമയം, വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് കെഎസ് യു. റീകൗണ്ടിങിന്റെ പേരിൽ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. അസാധുവോട്ടുകൾ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണി. എസ് എഫ് ഐയെ ജയിപ്പിക്കാൻ വേണ്ടി ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ് യു ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെയും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം. കെ. സുദർശനന്റെയും നിർദ്ദേശപ്രകാരമാണ് തോറ്റ എസ്എഫ്ഐ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചതെന്നാണ് ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam