
മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ടുവെന്നത് യാഥാർഥ്യമാണെന്നും പദ്ധതി പ്രകാരം 93 കോടി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇനി എന്ത് ചെയ്യാൻ കഴിയുമെന്ന നിയമപരമായ കാര്യങ്ങൾ ആലോചിക്കുമെന്നും യുഡിഎഫ് ഇക്കാര്യത്തിൽ രാഷ്ട്രീയമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി യാഥാർഥ്യമാണെന്നും ആവശ്യമായ അധിക സീറ്റും താൽക്കാലിക ബാച്ചുകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം ബാച്ചുകൾ അനുവദിക്കുന്ന കാര്യം കൂടുതൽ പഠിച്ചശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 29 നുള്ളിൽ തന്നെ പാഠ പുസ്തക വിതരണം പൂർത്തിയാക്കും. അച്ചടി പൂർത്തീകരിച്ച് കൊണ്ടിരിക്കുന്നു. അച്ചടിച്ചവ വേഗത്തിൽ വിതരണം ചെയ്യുന്നുണ്ട്. നിലവിലുള്ള പദ്ധതികളിൽ ആവശ്യമായ മാറ്റം വരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ മലപ്പുറത്തെ പാഠപുസ്തക വിതരണ കേന്ദ്രം സന്ദർശിച്ചു. വാൽപ്പാറ അപകടത്തിൽ മരിച്ച അധ്യാപകർക്ക് പകരം പാങ്ങ് ജിഎൽപി സ്കൂളിലേക്ക് അധ്യാപകരെ നിയമിച്ചു. അവിടെ കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗും മറ്റുകാര്യങ്ങളും നൽകേണ്ടതുണ്ടെന്നും അത്തരം നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, പിഎം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടെങ്കിലും സിപിഐയിൽ നിന്നടക്കം കടുത്ത എതിർപ്പുയർന്നതോടെ താൽക്കാലികമായി പിന്മാറുകയും പദ്ധതി മരവിപ്പിക്കുകയും ചെയ്തിരുന്നു. പദ്ധതിയെക്കുറിച്ച് സമഗ്രമായി പഠിക്കാൻ അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നിയോഗിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam