
വയനാട് : ബത്തേരിയിൽ വീട് കുത്തിതുറന്ന് 90 പവൻ സ്വർണ്ണവും 43000 രൂപയും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബുളളറ്റ് ഷാലു എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് ബത്തേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഐഫോണുകളും 3 ലക്ഷം രൂപയും പിടിച്ചെടുത്തു. മോഷണം നടന്ന വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു പ്രതി കവർച്ച നടത്തിയത്. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ്. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ വിവിധ ജില്ലകളിലായി 50 ലേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു
തലയിൽ തോർത്തിട്ട് കള്ളനെത്തി, കിട്ടിയത് ഒരുപിടി ഏലവും കുരുമുളകും 1500 രൂപയും, സിസിടിവി നോക്കി ശപിച്ച് മടക്കം
ഇടുക്കി: നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനത്തിൽ മോഷണം. നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിൽ പ്രവർത്തിക്കുന്ന മില്ലിലാണ് മോഷണം നടന്നത്. രാത്രി ഒരു മണിയോടെയാണ് ഒരാൾ ആയുധങ്ങൾ ഉപയോഗിച്ച് ഷട്ടർ ഉയർത്തി അകത്ത് കയറിയത്. മോഷണത്തെ തുടർന്ന് ഇടുക്കി ഡോഗ് സ്ക്വാഡും വിരടായാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സിസിടിവി ദൃശ്യങ്ങൾക്ക് അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു. ബർമുഡ മാത്രം ധരിച്ച് ഷർട്ടിടാതെ തലയിൽ തോർത്തുമുണ്ട് മറച്ചാണ് മോഷ്ടാവ് കടയുടെ അകത്ത് കയറിയത്. ചില്ലറയായി സൂക്ഷിച്ചിരുന്ന 1500 രൂപയും ഭരണികളിൽ സൂക്ഷിച്ച അഞ്ച് കിലോ ഏലക്ക, നാല് കിലോ കുരുമുളക് എന്നിവ മാത്രമാണ് നഷ്ടപ്പെട്ടത്.
കാര്യമായി യാതൊന്നും കിട്ടാതെ വന്നതോടെ സിസിടിവി ക്യാമറയിൽ നോക്കി ശപിച്ചാണ് മോഷ്ടാവ് പോയത്. സമീപത്തെ കടകളിലെ അടക്കം സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രികരിച്ചും അന്വേഷണം നടത്തി മോഷ്ടാവിനെ കണ്ടെത്തുവാനുളള ശ്രമത്തിലാണ് നെടുങ്കണ്ടം പൊലീസ്.