
മൂന്നാർ: അരിക്കൊമ്പൻ ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ. അന്തിമ തീരുമാനം വിധിപ്പകർപ്പ് ലഭിച്ചതിന് ശേഷമെന്നും വനംവകുപ്പിന്റെ തീരുമാനം. ആധുനിക സംവിധാനമുള്ള റേഡിയോ കോളർ നിലവിൽ വനംവകുപ്പിന്റെ കൈവശമില്ല. ആസാമിൽ നിന്നും റേഡിയോ കോളർ എത്താൻ താമസമുണ്ടാകും. പൊതു അവധി ദിനങ്ങളിൽ ആനയെ പിടികൂടണ്ടെന്നുമാണ് നിലവിലെ ധാരണ.
പിടികൂടുന്നത് തിങ്കളാഴ്ചക്ക് ശേഷമായിരിക്കും. അരിക്കൊമ്പൻ മിഷനിൽ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച വിളിച്ചുകൂട്ടും. അതിനു ശേഷമായിരിക്കും നടപടി തുടങ്ങുക. മോക്ഡ്രിൽ ഉണ്ടാകില്ല. മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക മാത്രമാണ് ചെയ്യുക. അതേസമയം, സാറ്റലൈറ്റ് റേഡിയോ കോളർ ലഭിക്കുന്നത് വൈകിയാൽ ദൗത്യം നീളുന്നതിനാണ് സാധ്യത. സംസ്ഥാന വനവകുപ്പിന്റെ കൈവശമുള്ള ജിഎസ്എം റേഡിയോ കോളർ പറമ്പിക്കുളത്ത് ഉപയോഗിക്കാനാവില്ല. നിലവിൽ ആസാമിൽ മാത്രമാണ് സാറ്റലൈറ്റ് റേഡിയോ കോളർ ഉള്ളത്. അവിടെ നിന്ന് എത്തിച്ച് മാത്രമായിരിക്കും ദൗത്യം.
ആനയെ പിടികൂടി കൂട്ടിലടയ്ക്കാനുളള നീക്കത്തിനെതിരെ ചില സംഘടനകൾ കോടതിയെ സമീപിക്കുകയായിരുന്നു. ആനയെ പിടികൂടിയേ പറ്റൂ എന്ന് സംസ്ഥാന സർക്കാർ കൂടി നിലപാടെടുത്തതോടെ ഇതേക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. കാട്ടാനയെ കൂട്ടിലടയ്ക്കുകയല്ല അതിന്‍റെ സ്വഭാവിക ആവാസ വ്യവസ്ഥയിലേക്ക് അയക്കുകയാണ് വേണ്ടത് എന്ന നിലപാടായിരുന്നു കോടതി സ്വീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam