
തൃശ്ശൂര്‍: ചാവക്കാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല്പതിനായിരം രൂപയാണ് കവര്‍ന്നത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സ്കൂളില്‍ ഇന്ന് പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെയാണ് മോഷണം നടന്നത്. പ്രിന്‍സിപ്പന്‍ സുനില്‍കുമാറിന്‍റെ ഓഫീസ് റൂമിന്‍റെ താഴു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് രണ്ട് അലമാരകള്‍ തകര്‍ക്കുകയായിരുന്നു. സ്റ്റാഫ് ഫണ്ടായി സ്വരൂപിച്ച നാല്പതിനായിരത്തിലേറെ രൂപയാണ് അലമാരയില്‍ നിന്ന് കവര്‍ന്നത്. രാവിലെ സ്കൂള്‍ തുറക്കാനെത്തിയ ജീവനക്കാരനാണ് പൂട്ടു തകര്‍ത്തുകിടക്കുന്നത് കണ്ടത്.
പിന്നീട് പ്രിന്‍സിപ്പല്‍ നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ച പണം നഷ്ടമായെന്ന് ബോധ്യമായി. തുടര്‍ന്ന് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കി. സ്കൂളിലെ സിസിടിവിയില്‍ മോഷ്ടാവിന്‍റേത് എന്നു കരുതുന്ന ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. മുപ്പത് വയസ്സുതോന്നുന്ന ചെറുപ്പക്കാരനാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പ്രതി നേരത്തെയും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ആളാണെന്ന സംശത്തിലാണ് പൊലീസ്. പ്രതിയെ വൈകാതെ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam