
കണ്ണൂർ: പബ്ലിസിറ്റിക്ക് വേണ്ടി കോടതിയിൽ പോകണ്ട കാര്യമില്ലല്ലോ, കോടതിയിൽ പോകുന്നത് നീതി തേടിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ-ഫോൺ കേസിൽ ഹൈക്കോടതി നടത്തിയ പരിഹാസത്തോടാണ് സതീശൻ്റെ പ്രതികരണം. കരുവന്നൂരിലെ ഒന്നാം പ്രതി സിപിഎം ആണെന്നും പാർട്ടിയും മന്ത്രിയും അതിനുത്തരം പറയണമെന്നും സതീശൻ പറഞ്ഞു.
രാഹുലിനെതിരെ നിരന്തരം കേസെടുത്ത് ജയിലിൽ നിന്ന് ജയിലിൽ അടക്കാൻ ശ്രമിക്കുകയാണ്. പുറത്തുള്ള രാഹുലിനെക്കാൾ കരുത്തനാണ് ജയിലിനുള്ളിൽ കിടക്കുന്ന രാഹുൽ എന്ന് മനസിലാക്കണം. ഖജനാവ് പൂട്ടി താക്കോൽ പൂട്ടിയിട്ട് നടക്കുകയാണ് മുഖ്യമന്ത്രി. കേന്ദ്രത്തിനെതിരെയുള്ള യോജിച്ച പ്രക്ഷോഭത്തിൽ തീരുമാനം പിന്നീട് തീരുമാനിക്കും. പാർട്ടിയിലും മുന്നണിയിലും ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു. യുവജനസമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി നേരിടുകയാണ്. കേരളത്തിൻ്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത സ്ഥിതിയാണിത്. പ്രതിഷേധം ഇനിയുമുണ്ടാകും. മുഖ്യമന്ത്രി അഴിമതിക്കാരനാണ്. നിങ്ങളുടെ കുടുംബവും അഴിമതിയിൽപെട്ടുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് കെഎസ് ചിത്രയെ പിന്തുണച്ച് കൊണ്ട് വിഡി സതീശൻ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കുന്നത് ഫാസിസമാണ്. ചിത്രക്കെതിരെ സൈബർ ഇടത്തിൽ നടക്കുന്നത് ഫാസിസമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. അതേസമയം, ചിത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം കടുക്കുകയാണ്. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നായിരുന്നു കെ.എസ്. ചിത്രയുടെ വീഡിയോ സന്ദേശം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam