
പാലക്കാട്: കേരളത്തെ ഞെട്ടിച്ച വാളയാർ കേസിൽ തുടരന്വേഷണ സാധ്യതകളെക്കുറിച്ചുളള ചർച്ചകൾ സജീവമാകുന്നു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് സമരങ്ങളും പ്രതിഷേധങ്ങളും ഒരു വശത്ത് തുടരുന്നതിനിടെയാണ് തുടരന്വേഷണത്തിനുള്ള സാധ്യതകളും ചര്‍ച്ചയാവുന്നത്. വിധിക്കെതിരെ അപ്പീൽ പോകുന്നതിനോടൊപ്പം സിബിഐ അന്വേഷണമാണ് കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്.
എന്നാൽ ഇതിലെ കാലതാമസമൊഴിവാക്കാനുളള സാധ്യത ഇപ്പോഴുമുണ്ടെന്ന് മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവന്‍ പറയുന്നു. അഞ്ചുപ്രതികളിലൊരാൾ പ്രായപൂർത്തിയാവാത്തയാളാണ്. ഈ കേസിൽ വിചാരണ അന്തിമഘട്ടത്തിലേക്കടുക്കുന്നു. ഈ സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഇതേ കേസിൽ തുടരന്വേഷണം ആവശ്യപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
അഞ്ചുപ്രതികൾക്കും കൂടി നിലവിൽ രണ്ട് എഫ്ഐആര്‍ മാത്രമേ ഉളളൂ. വിട്ടുപോയ തെളിവുകളും മൊഴികളും ചേർത്ത് അന്വേഷിച്ചാൽ നീതി കിട്ടാൻ സാധ്യതകളേറെയുണ്ടെന്നാണ് ജലജ മാധവന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇനി ഏത് തരം അന്വേഷണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരിനൊപ്പം കോടതിയുടെയും അന്തിമ നിലപാടനുസരിച്ച്. അപ്പീലിനൊപ്പം പ്രായപൂർത്തിയാവാത്ത പ്രതി ഉള്‍പ്പെട്ട കേസിലെ തുടരന്വേഷണ സാധ്യതയും പരിഗണിക്കേണ്ടത് ഇക്കാര്യത്തില്‍ നിർണായകമാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam