ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യാമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. കുറ്റക്കാർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും എസ്ഐടി അന്വേഷണത്തിൽ ആരും ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കേസിൽ ആരെ വേണമെങ്കിലും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് അധികാരമുണ്ട്. എന്നാൽ, ഏതെങ്കിലും വ്യക്തികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സി പി എമ്മിനില്ലെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയുമൊത്തുള്ള പുതിയ ചിത്രം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു എൽ ഡ‍ി എഫ് കൺവീനറുടെ പ്രതികരണം. സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അടുത്തെത്തിയത് എങ്ങനെയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു ഡി എഫ് നേതാക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അവർ ശ്രമിക്കുന്നത്. കേസിൽ ഉൾപ്പെട്ടവർക്ക് ഉന്നതതലത്തിലുള്ള ബന്ധങ്ങൾ എങ്ങനെയുണ്ടായി എന്നത് ഗൗരവകരമായ കാര്യമാണെന്നും ടി പി ചൂണ്ടിക്കാട്ടി.

'എസ്ഐടിയിൽ ആർക്കും ഇടപെടാനാകില്ല'

പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ ആർക്കും ഇടപെടാനാകില്ലെന്നും എൽ ഡി എഫ് കൺവീനർ അഭിപ്രായപ്പെട്ടു. സർക്കാരിനോ എൽ ഡി എഫിനോ സി പി എമ്മിനോ എസ് ഐ ടി അന്വേഷണത്തിൽ ഇടപെടാനാകില്ല. എസ് ഐ ടിക്ക് സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള എല്ലാ സാഹചര്യവും ഒരുക്കിയിട്ടുണ്ട്. അന്വേഷണത്തിൽ ആർക്കും ഇടപെടാനാകില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

YouTube video player