
കൊല്ലം : കരുനാഗപ്പള്ളിയിൽ അലുവ അതുൽ കൊലപാതക കേസിൽ പത്ത് പ്രതികളും പിടിയിൽ. നൗഫൽ, ഷംനാദ് , ഷിനു പീറ്റർ, മുഹമ്മദ് ഫൈസൽ , ബ്ലാക്ക് വിഷ്ണു, അനീർ, ഹുസൈൻ, ആഷിക്ക്, ആദിൽ, അലി ഉമ്മർ എന്നിവരാണ് പിടിയിലായത്. പ്രധാന പ്രതികളായ 6 പേരെയും ഇന്നലെ തന്നെ പിടികൂടാൻ സാധിച്ചുവെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ എം.ഹേമലത അറിയിച്ചു. കേസിൽ ഇതുവരെ 10 പ്രതികളായ പിടിയിലായത്. ഇവരിൽ നാല് പേർ സഹായികളാണ്.
നാല് പ്രതികൾക്കായി പ്രത്യേക സംഘം തമിഴ്നാട് അതിർത്തി അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതികൾ സഞ്ചരിച്ച വാഹനം ട്രാക്ക് ചെയ്തു. മുണ്ടക്കയം വരെ വാഹനം പിന്തുടർന്നു. അവിടെ നിന്നും നാട്ടുകാരുടെ പിന്തുണയോടെയാണ് പിടികൂടിയതെന്നും പൊലീസ് കമ്മീഷ്ണർ വിശദീകരിച്ചു. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. മാധ്യമങ്ങളുടെ ഇടപെടലിന് നന്ദിയറിയിച്ച കമ്മീഷണർ, അന്വേഷണം തുടരുകയാണെന്നും അറിയിച്ചു. അതുൽ അക്രമിക്കപ്പെടുമെന്ന് ഇന്റജിലൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. അതിൽ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നുവെന്നും കമ്മീഷ്ണർ അറിയിച്ചു.
ജിം-സന്തോഷ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഒന്നാം പ്രതി അലുവാ അതുലിനെ കാറിൽ പിൻതുടർന്നെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്. ഗുണ്ടാ സംഘങ്ങൾക്കിടയിലെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കൃത്യമായ ആസൂത്രണത്തിലൂടെയാണ് പ്രതികൾ കൊലപാതകം നടത്തിയത്. രണ്ട് കാറുകളുമായി സംഘം അതുലിൻ്റെ നീക്കം നിരീക്ഷിച്ചു. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ അതുലിൻ്റെ വാഹനത്തിന് മുന്നിലും പിന്നിലുമായി കാറുകളിൽ പ്രതികൾ ഉണ്ടായിരുന്നു. ഇന്നോവ വാഹനം കൊണ്ട് അതുൽ എത്തിയ കാറിനെ ഇടിച്ചിട്ട ശേഷമാണ് വെട്ടി കൊലപ്പെടുത്തിയത്.
അലുവ അതുലും കൂട്ടുപത്രിയായ കുക്കു എന്ന മനുവും സഞ്ചരിച്ച കാറിനെ ഗുണ്ടാ സംഘം മറ്റൊരു കാറിൽ പിൻ തുടർന്നു. അതുലിൻ്റെ കാർ നിയന്ത്രണം വിട്ട് നിർമ്മാണം നടക്കുന്ന റോഡിൽ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി. നാലംഗ സംഘം ആയുധങ്ങളുമായി ചാടിയിറങ്ങി അതുലിനെയും കൂടെയുണ്ടായിരുന്ന കൂട്ടുപ്രതി മനുവിനെയും ആക്രമിച്ചു. കൊല്ലാനുറപ്പിച്ച് അതുലിനെ നിരവധി തവണ വെട്ടി. തലയ്ക്ക് ഏറ്റ വെട്ടുകൾ അലുവ അതുലിൻ്റെ ജീവനെടുത്തു. കൈയ്ക്ക് വെട്ടേറ്റ മനു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജയിലിന് പുറത്തിറങ്ങുന്ന അലുവ അതുലിന് വധഭീഷണി ഉണ്ടെന്ന് ഇൻ്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും റിപോർട്ട് നൽകിയിരുന്നു. മുന്നറിയിപ്പ് നിലനിൽക്കെയാണ് കരുനാഗപ്പളളി പൊലീസ് സ്റ്റേഷന് സമീപത്ത് തന്നെ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam