
തിരുവനന്തപുരം: സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീർ എംപിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സിപിഎം നേതാവ് എകെ ബാലൻ. മുസ്ലീം ലീഗിന്റെ സമീപനം ശ്ലാഘനീയമെന്ന് വിശേഷിപ്പിച്ച എകെ ബാലൻ ശക്തമായ രാഷ്ട്രീയ തീരുമാനം അവർ എടുത്തുകഴിഞ്ഞു എന്നും കൂട്ടിച്ചേർത്തു. ലീഗ് കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്നും കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു എന്നും എകെ ബാലൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് സമീപനത്തെ പിന്തുണക്കാൻ കഴിയാത്ത അവസ്ഥയിലാണ് ലീഗ്. മുസ്ലിം ലീഗ് ചില കാര്യങ്ങളിൽ അന്തസുള്ള തീരുമാനം എടുക്കുന്നു. ഏതു പക്ഷത്തു നിൽക്കുന്നു എന്ന് ചിന്തിക്കാറില്ല. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ സമീപനം എടുക്കുന്നു. ഗോവിന്ദൻ മാഷിനുള്ള പിന്തുണയും ഗവർണറെ വിമർശിക്കുന്നതിലും അത് കണ്ടതാണെന്നും എകെ ബാലൻ വ്യക്തമാക്കി. കോൺഗ്രസ്സിന്റെ വെറുപ്പുണ്ടായിട്ടും സിപിഐഎം റാലിയിൽ സഹകരിക്കുമെന്ന് പറയുന്നതിലൂടെ ലീഗ് നൽകുന്നത് സന്ദേശമാണെന്നും ബാലൻ കൂട്ടിച്ചേർത്തു.
നവംബർ 1 മുതൽ 7 വരെ സംസ്ഥാന സർക്കാർ നടത്തുന്ന കേരളീയം പരിപാടിയിലെ പണം ചെലവാക്കൽ നിക്ഷേപമാണെന്നും എകെ ബാലൻ പറഞ്ഞു. നിക്ഷേപിക്കുന്നതിന്റെ ഇരട്ടിക്കിരട്ടി തിരിച്ചുകിട്ടുമെന്ന പറഞ്ഞ അദ്ദേഹം കലോത്സവത്തെയും കായികമേളയും ധൂർത്തെന്ന് ആരെങ്കിലും പറയുമോ എന്നും ചോദിച്ചു.
കേരളീയം ഉത്തരവിൽ ഭേദഗതി: സർക്കാർ ജീവനക്കാർക്ക് പങ്കെടുക്കാവുന്നത് സെമിനാറുകളിൽ മാത്രം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam