മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ തൈക്കുടം വരെയായിരുന്നു പരീക്ഷണയോട്ടം.ഓട്ടം വിജയകരമായാൽ രണ്ട് മാസത്തിനകം ഈ പാതയിലൂടെയുള്ള സർവീസ് തുടങ്ങാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.
കൊച്ചി: കൊച്ചി മെട്രോ ട്രെയിൻ സർവീസിന്റെ മൂന്നാം ഘട്ട പരീക്ഷണ യോട്ടം നടന്നു . മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ തൈക്കുടം വരെയായിരുന്നു പരീക്ഷണയോട്ടം.
രാവിലെ ഏഴേമുക്കാലോട് കൂടിയാണ് മെട്രോ ട്രെയിന്‍ ഓട്ടം ആരംഭിച്ചത്. അഞ്ചേമുക്കാൽ കിലോമീറ്റര്‍ ദൂരമായിരുന്നു പരീക്ഷണയോട്ടം. മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗതയിലായിരുന്നു വൈറ്റില വഴിയുള്ള യാത്ര. ഒരു മണിക്കൂറെടുത്താണ് തൈക്കുടത്തെത്തിയത്. പരീക്ഷണയോട്ടം വീക്ഷിക്കാൻ ഡിഎംആർസിയുടേയും കെഎംആർഎല്ലിലേയും സാങ്കേതിക വിദ്ഗധരും ട്രെയിനിലുണ്ടായിരുന്നു. യാത്രക്കാരുടെ ഭാരം കണക്കാക്കി മണൽചാക്കുകൾ നിറച്ചായിരുന്നു പരീക്ഷണയോട്ടം.
കഴിഞ്ഞ 21 ന് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാലന്‍സ്ഡ് കാന്‍റിലിവർ പാലത്തിലൂടെയുള്ള പരീക്ഷണയോട്ടം വിജയകരമായിരുന്നു. ഓട്ടം വിജയകരമായാൽ രണ്ട് മാസത്തിനകം ഈ പാതയിലൂടെയുള്ള സർവീസ് തുടങ്ങാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.