തിരുവല്ലത്തെ വയോധികയുടേത് കൊലപാതം, സഹായിയുടെ കൊച്ചുമകൻ അറസ്റ്റിൽ

By Web TeamFirst Published Jan 12, 2021, 5:14 PM IST
Highlights

സഹായിയുടെ കൊച്ചുമകനാണ് അറസ്റ്റിലായത്. രണ്ടാം വർഷം ബിരുദ വിദ്യാർത്ഥിയാണ് അലക്സ്. മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി

തിരുവനന്തപുരം: തിരുവല്ലത്ത് വയോധികയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മരിച്ച ജാൻബീവിയുടെ സഹായിയായ സ്ത്രീയുടെ കൊച്ചുമകൻ അലക്സ്‌ ആണ് അറസ്റ്റിലായത്.  രണ്ടാം വർഷം ബിരുദ വിദ്യാർത്ഥിയാണ് അലക്സ്. മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി.

വണ്ടിത്തടം പാലപ്പൂര് റോഡിൽ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ 78 വയസ്സുള്ള ജാൻ ബീവിയെ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വർണ്ണമാലയും രണ്ട് പവൻ വരുന്ന രണ്ട് വളകളും  മോഷണം പോയതാണ് മരണത്തെ കുറിച്ച് ദുരൂഹത ഉയരാൻ കാരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ അടിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിരുന്നു. 

ഈ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു അലക്സ്. കൊലപാതകം നടന്ന ദിവസം രാവിലെ സഹായിയായ സ്ത്രീ ഈ വീട്ടിൽ വന്നുപോയിരുന്നു. ഇവരുടെ മകൻ ജോലിക്കായും പോയി. ഈ സമയത്ത് ജാൻബീവി വീട്ടിൽ തനിച്ചാകുമെന്ന ഉറപ്പാക്കിയാണ് അലക്സ് എത്തിയത്. ഇവരുടെ ആഭരണങ്ങൾ അലക്സ് വഴിയിൽ ഉപേക്ഷിച്ചതായാണ് വിവരം. ഇതിനായി തിരച്ചിൽ ആരംഭിച്ചു. 

മകൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഒറ്റക്കാകുന്ന വയോധികയ്ക്ക് സഹായത്തിനാണ് അയൽവാസിയായ സ്ത്രീയെ ജോലിക്ക് വെച്ചിരുന്നത്. കഴിഞ്ഞ ദിവസം പൊലീസ്, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ദർ, ഡോഗ് സ്ക്വാഡ് എന്നിവർ എത്തി പരിശോധനകൾ നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. 

click me!