Latest Videos

Climate Change : തിരുവനന്തപുരം വിമാനത്താവളവും കാലാവസ്ഥാ മാറ്റ ഭീഷണിയിൽ; തീര നഗരങ്ങളും ദുരന്തത്തിലേക്കോ

By Web TeamFirst Published Dec 14, 2021, 11:37 AM IST
Highlights

കേരളത്തിന്റെ കടലിലും തീരത്തും മെല്ലെ മെല്ലെ ഉണ്ടാകുന്ന മാറ്റങ്ങൾ അത്യന്തം ഗുരുതരമായ അപകടങ്ങൾ കാത്തിരിക്കുവെന്ന മുന്നറിയിപ്പാണ് നൽകുന്നത്. കൊച്ചിയും ആലപ്പുഴയും അടക്കം കേരളത്തിന്റെ ഒട്ടുമിക്ക തീരനഗരങ്ങളും വെള്ളത്തിനടിയിലായേക്കും. ശംഖുമുഖത്തെ തീരശോഷണം ഇനിയും തുടർന്നാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വരെ കടലെടുക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരം: പേമാരിയും പ്രളയവും വരൾച്ചയും അതിശൈത്യവും മാത്രമല്ല മാറുന്ന കാലാവസ്ഥയുടെ അടയാളങ്ങൾ. കേരളത്തിന്റെ കടലിലും തീരത്തും മെല്ലെ മെല്ലെ ഉണ്ടാകുന്ന മാറ്റങ്ങൾ അത്യന്തം ഗുരുതരമായ അപകടങ്ങൾ കാത്തിരിക്കുവെന്ന മുന്നറിയിപ്പാണ് നൽകുന്നത്. കൊച്ചിയും ആലപ്പുഴയും അടക്കം കേരളത്തിന്റെ ഒട്ടുമിക്ക തീരനഗരങ്ങളും വെള്ളത്തിനടിയിലായേക്കും. ശംഖുമുഖത്തെ (Sankhumukham) തീരശോഷണം ഇനിയും തുടർന്നാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (Trivandrum Airport) വരെ കടലെടുക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

നീണ്ട മഴക്കാലം, നീണ്ട വേനൽക്കാലം, കേരളത്തിന്റെ കടലിനെയും കായലിനെയും ആവാസവ്യവസ്ഥയെയും ഒരു നൂലിൽ കോർത്തവണ്ണം അതിസൂക്ഷ്മമായി പരിപാലിച്ചിരുന്നത് ഈ നീണ്ട സീസണുകളാണ്. പക്ഷെ 2017ലെ ഓഖിക്ക് ശേഷം കേരളവും കാലാവസ്ഥ വ്യതിയാനം നേരിട്ട് അനുഭവിച്ച് അറിഞ്ഞു തുടങ്ങി. 

കാലവർഷക്കാലത്ത് എടുത്തുകൊണ്ടുപോകുന്ന മണലെല്ലാം കടൽ തുലാവർഷക്കാലത്ത് തിരികെ കൊണ്ട് ഇടും. പിന്നെ നാല് മാസത്തോളം നീണ്ട ശാന്തതയാണ്. ഇങ്ങനെയാണ് കേരളത്തിന്റെ തീരങ്ങൾ നിലനിന്നുപോന്നത്. പക്ഷെ അശാസ്ത്രീയമായ തുറമുഖ നിർമാണങ്ങളും പുലിമുട്ടുകളും കടൽഭിത്തികളും കയ്യേറ്റങ്ങളും, മണൽ വാരലും തീരങ്ങളിലെ സ്വാഭാവികത തടസ്സപ്പെടുത്തി. കാലാവസ്ഥ മാറ്റങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഇല്ലാതാക്കി. ഫലത്തിൽ നേരിയ മാറ്റങ്ങൾ പോലും വലിയ തോതിൽ പ്രതിഫലിച്ച് തുടങ്ങി. കാലം തെറ്റി പെയ്യുന്ന മഴയും തുടർച്ചയായ ചുഴലിക്കാറ്റുകളും ന്യൂനമർദ്ദങ്ങളും കൂടെയായതോടെ തീരം തീർത്തും ദുർബലമായി. ഓഖിക്ക് ശേഷം ശംഖുമുഖം ഇടിഞ്ഞതും വലിയതുറ ശോഷിച്ചതും ഇതിന് ഉദാഹരണമാണ്.

ദേശീയ തീര ഗവേഷണ കേന്ദ്രത്തിന്റ കണക്ക് പ്രകാരം കേരളത്തിന്റെ 41% തീരമേഖലയിലും മാറ്റങ്ങൾ പ്രകടമാണ്. 37% ശതമാനം തീരപ്രദേശം മാത്രമാണ് സുരക്ഷിതം. യുഎസ് ആസ്ഥാനമായ ക്ലൈമറ്റ് സെൻട്രലിന്റെ നിഗമനങ്ങൾ അനുസരിച്ച് ചുവപ്പിൽ കാണുന്ന കേരളത്തിന്റെ തീരങ്ങളൊക്കെയും അപകടത്തിലാണ്. കടൽനിരപ്പിന് താഴെയുള്ള പ്രദേശങ്ങളൊക്കെ കടലെടുക്കും. കടലിന്റെ ചൂട് കൂടുന്നതും മത്സ്യസമ്പത്തിലെ മാറ്റങ്ങളും ഒക്കെ മറ്റ് അന്തരഫലങ്ങൾ.

തീരശോഷണം നിയന്ത്രിക്കാനായില്ലെങ്കിൽ, ഇനിയുള്ള കാലാവസ്ഥ മാറ്റങ്ങളെ കേരളം താങ്ങില്ല. ബാക്കിയുള്ള തീരമെങ്കിലും സംരക്ഷിക്കുക, നഷ്ടപ്പെട്ട തീരം വീണ്ടെടുക്കുക. കാലാവസ്ഥവ്യതിയാനത്തോട് മല്ലിടാൻ ഇത് മാത്രമാണ് വഴി.

click me!