
തൃശ്ശൂർ: ആഴിമലയിലെ കിരണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ വന്ന കിരണിനെ പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് മർദ്ദിച്ചിരുന്നു. ഇതിന് ശേഷം തട്ടി കൊണ്ടുപോവുകയായിരുന്നു.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മൊട്ടമൂട് സ്വദേശിയ കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കിൽ കയറിയ കിരൺ ആഴിമലയിൽ എത്തിയില്ലെന്നും ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയെന്ന് പിടിച്ച് കൊണ്ടുപോയവര്‍ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി.
Read More: പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച സംഭവം, മുൻകൂർ ജാമ്യം തേടി പ്രതികൾ
കിരണിന്റെതെന്ന് സംശയിക്കുന്ന മൃതദേഹം കുളച്ചലിൽ നിന്നും കണ്ടെത്തിട്ടുണ്ട്. സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധനാ ഫലത്തിനായി കാക്കുകയാണ് പൊലീസ്. ഡിഎൻഎ ഫലം ലഭിക്കാൻ ഒരാഴ്ച വേണ്ടിവരുമെന്ന് തമിഴ‍്‍നാട് പൊലീസ് അറിയിച്ചതായി ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു. മൃതദേഹത്തിന്‍റെ കയ്യിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും തമ്മിൽ സാമ്യമുണ്ടെന്ന് കിരണിന്‍റെ അച്ഛൻ മധു നേരത്തെ വ്യക്തമാക്കിയിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
അതിനിടെ, കേസില്‍ പ്രതിയാക്കപ്പെട്ട മൂന്ന് പേര്‍ മുൻകൂർ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചു. കിരണിനെ അന്യായമായി കസ്റ്റഡിലെടുത്ത് മർദ്ദിച്ചതിനാണ് പ്രതികള്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസിന് ലഭിച്ചിരിക്കുന്ന മൃതദേഹം കിരണിന്‍റെതാണെന്ന് തെളിഞ്ഞാൽ പ്രതികള്‍ക്കെതിരെ കൂടുതൽ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam