
തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി വെട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ പുതിയ റിപ്പോർട്ട്. രണ്ടു പേർക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിൽ തുടർ നടപടിക്കായി നഗരസഭ നിയമോപദേശം തേടി. അതിനിടെ ഉദ്യോഗസ്ഥരിൽ നിന്ന് പണം ഈടാക്കാനുള്ള ശുപാർശയിൽ നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
നികുതി വരുമാനത്തിൽ 33 ലക്ഷം രൂപ വെട്ടിച്ച കേസിലാണ് കൂടുതൽ ഉദ്യോഗസ്ഥർ കുടുങ്ങുന്നത്. കോർപ്പറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ചുമത്തി പണം തിരികെ പിടിക്കാനാണ് കോർപ്പറേഷൻ തീരുമാനം. ഇതിനായി നിയമോപദേശം തേടിയ കോർപ്പറേഷൻ, തുടർ നടപടിക്കായി റിപ്പോർട്ട് തദ്ദേശ വകുപ്പ് ഡയറക്ടറേറ്റിലേക്ക് അയക്കും. നികുതി വെട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ കുറ്റക്കാരനാക്കി ആദ്യം നിയോഗിച്ച അന്വേഷണസമിതി റിപ്പോർട്ട് സമർപ്പിച്ചത് വിവാദമായതോടെയാണ് പുതിയ അന്വേഷണം നടന്നത്.
നികുതി വെട്ടിപ്പിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരികെ സർവ്വീസിലെടുക്കാൻ നീക്കമുണ്ടെന്നാണ് പ്രതിപക്ഷ വിമർശനം. നേമം മേഖലാ ഓഫീസിൽ 26.75 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥയെ അടക്കം അതേ സ്ഥലത്ത് നിയമിക്കാൻ നീക്കമുണ്ടെന്നാണ് ആരോപണം. ഒരു കോടി രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും ബിജെപി അംഗങ്ങൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam