
പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാൻ കഴിയില്ലെന്നാണ് സുകുമാരൻ നായരെ കണ്ടതിന് ശേഷമുള്ള തിരുവഞ്ചൂരിന്‍റെ പ്രതികരണം. ശബരിമല വിഷയത്തിൽ എൻഎസ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാൻ എൻഎസ്എസിന് അവകാശമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് തിരുവഞ്ചൂർ സുകുമാരൻ നായരെ കണ്ടത്. കഴിഞ്ഞ ദിവസം പി ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും പെരുന്നയിൽ എത്തിയിരുന്നു.
അതേ സമയം, അനുനയ നീക്കങ്ങളുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളോട് സുകുമാരൻ നായർ നീരസം അറിയിച്ചതായിട്ടാണ് സൂചന. വിശ്വാസ പ്രശ്നങ്ങളിൽ ആലോചനയില്ലെന്ന് പരാതി. ആഗോള അയ്യപ്പ സംഗമത്തിന് മുൻപ് നിലപാട് അറിയിച്ചില്ല. മുൻപ് കോൺഗ്രസ് നേതാക്കൾ എൻഎസ്എസുമായി ആശയ വിനിമയം നടത്തുന്നതും ഓര്‍മിപ്പിച്ചു.