കോഴിക്കോട് കോർപ്പറേഷൻ തോൽവിയും ചർച്ചയാകും. മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാർട്ടി വിടാനും നീക്കമുണ്ടാകും.

കോഴിക്കോട്: നിർണായക ആർജെഡി നേതൃയോഗം ഇന്ന് നടക്കും. മുന്നണി മാറ്റം ശക്തമായി ഉന്നയിക്കാൻ ഒരു വിഭാഗം തയാറാകുമെന്നാണ് സൂചന. യുഡിഎഫിലേക്ക് പോകണമെന്ന ആവശ്യം ശക്തമാക്കി ഒരു വിഭാഗം രം​ഗത്തെത്തിയിരുന്നു. സിപിഎം പാർട്ടിയെ തകർക്കാൻ ശ്രമിച്ചുവെന്നാണ് ഈ വിഭാ​ഗത്തിന്റെ ആരോപണം. കോഴിക്കോട് കോർപ്പറേഷൻ തോൽവിയും ചർച്ചയാകും. മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാർട്ടി വിടാനും നീക്കമുണ്ടാകും.

നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലെ സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന നേതൃത്വത്തിന് ആര്‍ജെഡി പരാതി നൽകി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപ്പറേഷനിൽ ആർജെഡി നേരിട്ട സമ്പൂർണ പരാജയത്തിന് കാരണം ഒരു വിഭാഗം സിപിഎം നേതാക്കളെന്ന് വ്യക്തമാക്കിയുള്ള പരാതിയില്‍ അഞ്ച് സിപിഎം നേതാക്കളുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. സ്വന്തം സീറ്റിൽ സ്ഥാനാർത്ഥിയെ സിപിഎം അടിച്ചേൽപ്പിച്ചെന്നും സിപിഎം താൽപര്യാർത്ഥം വാർഡ് വിഭജനത്തിൽ ക്രമക്കേട് നടന്നെന്നും പരാതിയിലുണ്ട്.ആര്‍ജെഡി കോഴിക്കോട് ഒന്നാം നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.കാരപ്പറമ്പ്, നടക്കാവ്, മൂന്നാലിങ്ങൽ, മാവൂര്‍ റോഡ് എന്നീ വാര്‍ഡുകളിലാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ഈ നാലു വാര്‍ഡുകളിലും ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു.

കോഴിക്കോട് കോര്‍പറേഷനില്‍ ആര്‍ജെഡിയും ഇടതുമുന്നണിയാകെയും നേരിട്ട തിരിച്ചടിയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഒരു വിഭാഗം സിപിഎം നേതാക്കള്‍ നടത്തിയ സംഘടിതമായ കാലുവാരല്‍ കൂടിയാണെന്നാണ് ആര്‍ജെഡി കോഴിക്കോട് നോര്‍ത്ത് സൗത്ത് നിയോജക മണ്ഡലങ്ങള്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയുടെ കാതല്‍