
തിരുവനന്തപുരം: കെപിസിസിയുടെ (KPCC) സംസ്ഥാനതല അച്ചടക്ക സമിതിയുടെ (Discipline Committee) അധ്യക്ഷനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ (Thiruvanchoor Radhakrishnan) ചുമതലയേറ്റെടുത്തു. തിരുവഞ്ചൂരിന് പുറമേ എന്‍ അഴകേശന്‍, ഡോ ആരിഫ സൈനുദ്ദീന്‍ എന്നിവര്‍ അംഗങ്ങളായ മൂന്നംഗസമിതിയെയാണ് സോണിയ ഗാന്ധി അച്ചടക്ക സമിതിയായി നിയോഗിച്ചത്. ഏകപക്ഷീയ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നുവന്നാക്ഷേപിച്ച് സമിതി വേണമെന്ന ആവശ്യവുമായി ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയെ കണ്ടിരുന്നു. അച്ചടക്ക നടപടികള്‍ക്കെതിരെ ഇരുഗ്രൂപ്പുകളും ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു.
അച്ചടക്കമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് മനസിലായ പാർട്ടിയാണ് കോൺഗ്രസ് എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചടങ്ങിൽ പറഞ്ഞു. നയപരമായ തീരുമാനങ്ങൾ ഒറ്റക്കെട്ടായി എടുക്കണമെന്ന് വി ഡി സതീശനും കൂട്ടിച്ചേർത്തു. വാദപ്രതിവാദം ഉണ്ടാകണം പക്ഷേ തീരുമാനമായാൽ എല്ലാവരും തീരുമാനത്തിന്റെ കൂടെ നിൽക്കണമെന്നാണ് സതീശന്റെ ഉപദേശം. ചിലർ ചട്ടക്കൂടിന് പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ അച്ചടക്കം നിർബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അച്ചടക്ക സമിതി തീരുമാനമെടുത്ത് കെപിസിസി പ്രസിഡൻ്റിന് സമർപ്പിക്കും. ഒരാളെ പോലും നടപടിയെടുത്ത് പുറത്താക്കാനുള്ള അവസരം ഉണ്ടാക്കരുതെന്നാണ് സതീശന്റെ മുന്നറിയിപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിച്ച ആളുകളുണ്ടെന്നും അവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam