
തിരുവനന്തപുരം: ജി കാർത്തികേയന്‍റെ വീട്ടിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വികാരാധീനനായി. തന്‍റെ കുടുംബമാണ് ഇതെന്നും ഇവിടെ വന്നില്ലെങ്കിൽ താൻ എവിടെ പോകാനാണെന്നും വി ഡി സതീശൻ ചോദിച്ചു. ജി കാർത്തികേയന്‍റെ വിരൽത്തുമ്പിൽ തൂങ്ങിയാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
സതീശൻ മൂത്ത മകനെപ്പോലെയാണെന്ന് ജി കാർത്തികേയന്‍റെ ഭാര്യ എം ടി സുലേഖ പറഞ്ഞു. സതീശന്‍റെ കഴിവുകൾ ആദ്യം തിരിച്ചറിഞ്ഞത് ജികെയാണ്. ഉമ്മൻചാണ്ടിയെ പോലെയും ലീഡറെ പോലെയും സതീശനും പാവങ്ങളെ ചേർത്ത് പിടിക്കുന്ന നല്ലൊരു മുഖ്യമന്ത്രിയാവട്ടെയെന്ന് എം ടി സുലേഖ പ്രതികരിച്ചു. നല്ല രീതിയിൽ വി ഡി കേരളത്തെ നയിക്കുമെന്ന് ശബരീനാഥനും പറഞ്ഞു.
ഇന്നലെ മുതൽ ഓരോ നേതാക്കളെയും നേരിൽ കാണുകയാണ് വി ഡി സതീശൻ. മുതിർന്ന നേതാക്കളായ വി എം സുധീരനെയും എ കെ ആന്‍റണിയെയും സന്ദർശിച്ച വി ഡി സതീശൻ ഉമ്മൻചാണ്ടിയുടെ വീട്ടിലും എത്തി. ഇന്ന് പി ജെ ജോസഫ്, അടൂർ പ്രകാശ് അടക്കമുള്ളവരെ കണ്ട ശേഷം പിണറായി വിജയനെ കാണാനും പോയി. അതിനിടെ രമേശ് ചെന്നിത്തലയെ കാണാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മറ്റൊരു സ്വകാര്യ സന്ദർശനമെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല വീട്ടിൽ നിന്നും ഇറങ്ങി. പിന്നീട് കൂടിക്കാഴ്ചയ്ക്ക് ചെന്നിത്തല തയ്യാറായി. പിണറായി വിജയനെ കണ്ടതിന് പിന്നാലെ ചെന്നിത്തലയുടെ വീട്ടിലാണ് വി ഡി സതീശൻ എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam