
കോലഞ്ചേരി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച കുട്ടിയെ മെഡിക്കൽ ബോർഡ് വീണ്ടും സന്ദർശിച്ചു. നിലവിൽ കുട്ടിക്ക് നൽകുന്ന ചികിത്സ തുടരാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി. കുട്ടിയുടെ ജീവൻ ഇപ്പോഴും നിലനിർത്തിയിരിക്കുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായെന്ന് മെഡിക്കൽ ബോർഡ് ബന്ധുക്കളെ അറിയിച്ചു.
കുട്ടിയുടെ തലച്ചോറിന്‍റെ പ്രവർത്തനം പൂർണമായും നിലച്ച നിലയിലാണ്. മറ്റ് അവയവങ്ങള്‍ പ്രവർത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റേണ്ട എന്നാണ് മെഡിക്കൽ ബോർഡിന്‍റെ തീരുമാനം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്‍റെ കൂടി നിർദ്ദേശ പ്രകാരമാണ് ചികിത്സകൾ നൽകുന്നത്. കോലഞ്ചേരിയിലെ ആശുപത്രിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏഴുവയസ്സുകാരനെ പ്രവേശിപ്പിച്ചത്. അന്ന് തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കുട്ടിയുടെ ചികിത്സ സർക്കാരാണ് നടത്തുന്നത്.